ന്യൂഡല്‍ഹി: ഹത്രാസ് ദുരന്തവുമായി ബന്ധപ്പെട്ട കേസില്‍ലെ മുഖ്യപ്രതിയും ഭോലെ ബാബയുടെ അടുത്ത അനുയായിയുമായ ദേവ് പ്രകാശ് മധുക്കറിനെ അറസ്റ്റ് ചെയ്തു. ദുരന്തത്തിനിടയാക്കിയ സത്സംഗം പരിപാടിയുടെ മുഖ്യ സംഘാടകരില്‍ ഒരാളായിരുന്നു ദേവ് പ്രകാശ് മധുക്കര്‍. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ പ്രകാശ് മധുക്കര്‍ ഇന്നലെ നേരിട്ടെത്തി പോലീസില്‍ കീഴടങ്ങുകയായിരുന്നു. ഇയാളെ ഉത്തർപ്രദേശ് പോലീസ് പിന്നീട് കസ്റ്റഡിയിലെടുത്തു.
കേസിലെ ഒന്നാം പ്രതിയാണ് ദേവ് പ്രകാശ് മധുക്കര്‍. മധുക്കറിനെക്കുറിച്ച് വിവരം നൽകുന്നവർക്ക് ഒരുലക്ഷം രൂപ ഇനാം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഉത്തർപ്രദേശ്, രാജസ്ഥാൻ, ഹരിയാണ എന്നീ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് ഇയാൾക്കെതിരേ അന്വേഷണവും നടത്തിയിരുന്നു.
അപകടത്തിന് പിന്നാലെ ഒളിവില്‍ പോയ ഭോലെ ബാബയെ കണ്ടെത്തി ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് പോലീസ്. അതേസമയം എഫ്.ഐ.ആറിൽ ഭോലെ ബാബയുടെ പേര് ഉൾപ്പെടുത്തിയിട്ടില്ല. സംഭവവുമായിബന്ധപ്പെട്ട് 24 പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. സമ്മേളനത്തിന്റെ സംഘാടകരായ ആറുപേരെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിൽ രണ്ട് സ്ത്രീകളുമുണ്ട്.
ഹത്രാസിലെ സിക്കന്ദർ റൗവിലെ പാടത്താണ് പരിപാടി നടന്നത്. തിക്കിലും തിരക്കിലും പെട്ട് 130 പേരാണ് മരിച്ചത്. താത്കാലിക പന്തൽ കെട്ടിയാണ് ഭോലെ ബാബ എന്ന് വിളിക്കുന്ന സകർ വിശ്വഹരിയുടെ നേതൃത്വത്തിൽ ഇവിടെ പ്രാർത്ഥന പരിപാടി സംഘടിപ്പിച്ചത്. ഇരുപതിനായിരത്തിൽപ്പരം ആളുകളാണ് സത്‌സംഗിനായി എത്തിയിരുന്നത്. വേദിയിലേക്കും പുറത്തേക്കും ഒറ്റവഴി മാത്രമാണ് ഉണ്ടായിരുന്നത്. പ്രഭാഷണം അവസാനിച്ചയുടൻ ആളുകൾ വേഗം പുറത്തുകടക്കാൻ ശ്രമിച്ചതാണ് അപകടത്തിലേക്ക് നയിച്ചത്.
<BR>
SUMMARY : Hathras stampede. The prime accused surrendered in Delhi, was taken into custody and sent to U.P. Police