വാഷിംഗ്ടൺ: പ്രശസ്ത ജഡ്ജി ഫ്രാങ്ക് കാപ്രിയോ (88) അന്തരിച്ചു. പാൻക്രിയാറ്റിക്ക് ക്യാൻസറിന് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. അമേരിക്കയിലെ മുൻസിപ്പൽ കോർട്ട് ഓഫ് പ്രൊവിഡൻസിലെ മുൻ ജഡ്ജിയാണ്. ‘കോട്ട് ഇൻ പ്രൊവിഡൻസ്’ എന്ന ഇന്റർനാഷണൽ ഷോയിലൂടെ ലോകശ്രദ്ധ നേടിയ ജഡ്ജിയാണ് ഫ്രാങ്ക് കാപ്രിയോ. ലോകത്തിലെ തന്നെ ഏറ്റവും സഹാനുഭൂതിയുള്ള ന്യായാധിപൻ എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. ജഡ്ജി എന്ന നിലയിലെ ഇടപെടലിന് നിരവധി അവാര്‍ഡുകളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. 2021ൽ പ്രശസ്തമായ ടിവി പരമ്പരയ്ക്ക് ഡേടൈം എമ്മി അവാർഡ് നാമനിർദേശം ലഭിച്ചു. ഏറ്റവും ശ്രദ്ധേയമായ തൻ്റെ ചില കോടതി അനുഭവങ്ങൾ “കമ്പാഷൻ ഇൻ ദി കോർട്ട്: ലൈഫ് – ചേഞ്ചിങ് സ്റ്റോറീസ് ഫ്രം അമേരിക്കാസ് നൈസസ്റ്റ് ജഡ്ജ്” എന്ന തന്റെ പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
പിഴ ഒടുക്കാന്‍ പണമില്ലാതെ വരുന്ന പ്രതികളുടെ യഥാര്‍ത്ഥ അവസ്ഥ എന്താണെന്ന് ലോകത്തിന് മനസ്സിലാക്കിക്കൊടുക്കാൻ ജഡ്ജ് ഫ്രാങ്ക് ശ്രമിക്കുന്ന വീഡിയോകള്‍ സഹജീവികളോടുള്ള സഹാനുഭൂതിയുടെ മികച്ച ഉദാഹരണങ്ങളാണ്. സിറ്റി ഓഫ് പ്രൊവിഡന്‍സില്‍ ഹൈസ്കൂള്‍ അധ്യാപകനായാണ് ഫ്രാങ്ക് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. സായാഹ്ന ക്ലാസുകളിലൂടെയാണ് അദ്ദേഹം നിയമ ബിരുദം സ്വന്തമാക്കിയത്. 2023ൽ വിരമിക്കുന്നതുവരെ അമേരിക്കയിലെ റോഡ് ഐലൻഡിലെ പ്രൊവിഡൻസിൽ മുനിസിപ്പൽ ജഡ്ജിയായി കാപ്രിയോ സേവനമനുഷ്ഠിച്ചു.
മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപ് കാപ്രിയോ ആശുപത്രി കിടക്കയിൽ വെച്ച് വീഡിയോ സന്ദേശം പങ്കുവച്ചു. എല്ലാവരോടും നന്ദി പറയുകയും തന്നെ ഓർക്കണമെന്ന് പറയുകയും ചെയ്തു. “നിങ്ങളുടെ പ്രാർഥനകളിൽ ഒരിക്കൽ കൂടി എന്നെ ഓർക്കണമെന്ന് ആവശ്യപ്പെട്ട് ഞാൻ വീണ്ടും നിങ്ങളുടെ അടുക്കൽ വരുന്നു. അതിനാൽ നിങ്ങളുടെ പ്രാർഥനകളിൽ എന്നെ ഓർക്കാൻ കഴിയുന്നത് അമിതമല്ലേ എന്ന് ഞാൻ വീണ്ടും ചോദിക്കുന്നു” – എന്ന് അദ്ദേഹം പറഞ്ഞു. ഞാൻ പ്രാർഥനയുടെ ശക്തിയിൽ വിശ്വസിക്കുന്ന വ്യക്തിയാണ്. മുകളിലുള്ള സർവ്വശക്തൻ നമ്മെ നോക്കുന്നുണ്ടെന്ന് ഞാൻ കരുതുന്നു. അതിനാൽ ദയവായി എന്നെ ഓർക്കുകയെന്ന് ജഡ്ജി ഫ്രാങ്ക് കാപ്രിയോ പറഞ്ഞു.
SUMMARY: World’s most ’empathetic’ judge; renowned judge Frank Caprio passes away