ബെംഗളൂരു: അടിസ്ഥാനസൗകര്യം മോശമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് കർണാടകയിലെ 27 മെഡിക്കൽ കോളേജുകൾക്ക് ദേശീയ മെഡിക്കൽ കമ്മീഷൻ പിഴ ചുമത്തി. ഫാക്കൽറ്റി അംഗങ്ങളുടെ കുറവും, ശുചീകരണ തൊഴിലാളികളുടെ അഭാവവുമാണ് ഇതിനു കാരണമെന്ന് സംസ്ഥാന മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് അധികൃതർ പറഞ്ഞു. കോളേജുകൾക്ക് 2 ലക്ഷം മുതൽ 15 ലക്ഷം രൂപ വരെയാണ് പിഴ ചുമത്തിയത്. ഇവയിൽ അഞ്ചെണ്ണം സർക്കാർ മെഡിക്കൽ കോളേജുകളാണ്.
ചിക്കമഗളൂരു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, ചിത്രദുർഗ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, ചിക്കബല്ലാപുര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, മിംസ് മാണ്ഡ്യ, വൈഐഎംഎസ് യാദ്ഗിർ എന്നിവിടങ്ങളിൽ 15 ലക്ഷം രൂപ പിഴ ചുമത്തിയതായി വകുപ്പ് അധികൃതർ പറഞ്ഞു. കെ-റിംസ് കാർവാർ; എംഎംസിആർഐ മൈസൂരു, ജിംസ് ഗുൽബർഗ, സിഐഎംഎസ് ശിവമൊഗ, കുടക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, സിഐഎംഎസ് ചാമരാജ്നഗർ (3 ലക്ഷം രൂപ വീതം), കിംസ് ഹുബ്ബള്ളി (2 ലക്ഷം രൂപ) എന്നിവയ്ക്കും 11 സ്വകാര്യ മെഡിക്കൽ കോളേജുകൾക്കും പിഴ ചുമത്തിയതായി രാജീവ് ഗാന്ധി യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസിലെ (ആർജിയുഎച്ച്എസ്) ഉദ്യോഗസ്ഥർ പറഞ്ഞു. പിഴ ചുമത്തിയ സ്ഥാപനങ്ങളുടെ പട്ടികയിൽ രണ്ട് ഇഎസ്ഐ കോളേജുകളും ഉൾപ്പെട്ടിട്ടുണ്ട്.
TAGS: KARNATAKA | MEDICAL COLLEGES
SUMMARY: 27 medical colleges in Karnataka penalised by National Medical Commission for poor infrastructure