പന്തീരാങ്കാവ് ഗാർഹിക പീഡന കേസില്‍ വീണ്ടും ആരോപണങ്ങള്‍ നിഷേധിച്ച് പരാതിക്കാരിയായ യുവതി രംഗത്ത്. തന്നെ ആരും ഭീഷണിപ്പെടുത്തുന്നില്ലെന്നും താൻ സുരക്ഷിതയാണെന്നും യൂട്യൂബിലൂടെ പുറത്ത് വിട്ട പുതിയ വീഡിയോയില്‍ യുവതി വെളിപ്പെടുത്തി.
സമ്മർദം കൊണ്ടാണ് വീട്ടില്‍ നിന്ന് മാറി നില്‍ക്കുന്നത്. അമ്മയെ അറിയിച്ചിട്ടാണ് വീട്ടില്‍ നിന്നും മാറി നില്‍ക്കുന്നത്. താൻ പരാതി പറയാത്തതിനാലാണ് പന്തീരാങ്കാവ് പോലീസ് ആദ്യം കേസെടുക്കാതിരുന്നത്. തൻറെ ബന്ധുക്കള്‍ പലഘട്ടത്തിലും ആശയക്കുഴപ്പമുണ്ടാക്കി. മാധ്യമങ്ങള്‍ക്ക് മുന്നില്‍ കരഞ്ഞ് അഭിനയിക്കാൻ വീട്ടുകാർ നിർബന്ധിച്ചു.
ചാർജർ കേബിള്‍ വെച്ച് കഴുത്ത് ഞെരിച്ചുവെന്ന് പറഞ്ഞത് പച്ചക്കള്ളമാണ്. തൻറെ കഴുത്തിലുള്ളത് ജന്മനാ ഉള്ള പാടാണ്. അത് മർദനമേറ്റതിൻറെ അല്ല. കയ്യില്‍ ഉണ്ടായിരുന്ന പരിക്കും റിസപ്ഷൻ പാർട്ടിക്ക് ഡാൻസ് കളിച്ചപ്പോള്‍ ഉണ്ടായതാണ്. ഇതാണ് താൻ മർദിച്ചതാണെന്ന് കാണിച്ചുകൊടുത്തത്. അന്ന് തനിക്ക് പക്വമായ നിലപാട് എടുക്കാൻ കഴിഞ്ഞില്ല.
അതില്‍ കുറ്റബോധമുണ്ടെന്നും അന്ന് രഹസ്യമൊഴി നല്‍കിയപ്പോള്‍ അച്ഛൻറെ സമ്മർദ്ദം കാരണം ആണ് കോടതിയോട് കള്ളം പറയേണ്ടി വന്നതെന്നും പുതിയ വീഡിയോയില്‍ യുവതി പറഞ്ഞു. കേസില്‍ മൊഴി മാറ്റവുമായി ബന്ധപ്പെട്ട് മൂന്നാമത്തെ വീഡിയോ ആണിപ്പോള്‍ യുവതി പുറത്തുവിട്ടിരിക്കുന്നത്.
സുരക്ഷിതയാണെന്ന് അമ്മയെ അറിയിച്ചിട്ടുണ്ടെന്ന് യുവതി പറയുന്നു. കൂടാതെ തനിക്ക് പരുക്കേറ്റിട്ടില്ലെന്നും പോലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കണമെന്നും പരാതിക്കാരിയായി യുവതി പറയുന്നു. കല്യാണ ചിലവുകള്‍ വഹിച്ചത് കേസിലെ പ്രതിയായ രാഹുല്‍ ആണ്. 50 പവൻ കൊടുക്കാമെന്ന് പറഞ്ഞത് അമ്മയാണെന്ന് യുവതി പറയുന്നു.
രാഹുലുമായി ഒരു വർഷത്തെ പരിചയമുണ്ടെന്ന് യുവതി പറയുന്നു. നേരത്തെ രാഹുലുമായുള്ള വിവാഹം മുടങ്ങിയിരുന്നതായും രണ്ടാമത് വീണ്ടും ആലോചന നടന്നപ്പോള്‍ അച്ഛന് താത്പര്യമില്ലായിരുന്നുവെന്ന് യുവതി പറയുന്നു. തനിക്ക് പരാതിയില്ലെന്ന് പറഞ്ഞതുകൊണ്ടാണ് സിഐ പരാതിയെടുക്കാതെയിരുന്നതെന്ന് യുവതി പറഞ്ഞു.
കാര്യങ്ങള്‍ കൈവിട്ടുപോയെന്നും ഇന്ന് അതില്‍ ഖേദിക്കുന്നുവെന്നും പെണ്‍കുട്ടി പറഞ്ഞു. നാല് പേജ് കണ്ടന്റ് അച്ഛനാണ് തന്നതെന്നും അത് വായിച്ച് പറയണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. കുടുംബത്തിലെ ആരും ഒപ്പമില്ലെന്ന് യുവതി പറയുന്നു. പറ്റാവുന്ന രീതിയില്‍ കരഞ്ഞ് അഭിനയിക്കണമെന്നാണ് ബന്ധുക്കള്‍ പറഞ്ഞിരുന്നതെന്നും അവരെ അനുസരിക്കേണ്ടി വന്നുവെന്നും യുവതി പങ്കുവെച്ച വീഡിയോയില്‍ പറയുന്നു.
TAGS: PANTHIRANGAV| KERALA
SUMMARY: The woman in Panthirankav case reveals again