ന്യൂഡൽഹി: പെരുമ്പാവൂരിൽ നിയമവിദ്യാർഥിനിയെ മാനഭംഗപ്പെടുത്തിയശേഷം അതിക്രൂരമായി കൊന്ന കേസിലെ പ്രതി അമീറുൽ ഇസ്ലാമിന്റെ വധശിക്ഷ സുപ്രീം കോടതി സ്റ്റേ ചെയ്തു. വധശിക്ഷ ശരിവെച്ച കേരളാഹൈക്കോടതി വിധിക്കെതിരെ അമീറുൾ ഇസ്ലാമിന്റെ അപ്പീൽ പരിഗണിച്ച ജസ്‌റ്റിസ് ഭൂഷൺ ആർ ഗവായ്, ജസ്‌റ്റിസ് സഞ്‌ജയ്‌കരോൾ, ജസ്‌റ്റിസ് കെ വി വിശ്വനാഥൻ എന്നിവർ അംഗങ്ങളായ ബെഞ്ചാണ് ശിക്ഷ സ്‌റ്റേ ചെയ്‌തത്. അപ്പീലിൽ വിധി വരുന്നത് വരെയാണ് വധശിക്ഷയ്ക്ക് സ്റ്റേ.
കുറ്റകൃത്യം അപൂര്‍വങ്ങളില്‍ അത്യപൂര്‍വമാണെന്ന് വിലയിരുത്തി വധശിക്ഷ ശരിവെച്ച ഹൈക്കോടതിനടപടി ചോദ്യംചെയ്താണ് പ്രതി ഹര്‍ജി നല്‍കിയത്. പ്രതി കുറ്റക്കാരനാണെന്ന് വിചാരണക്കോടതി കണ്ടെത്തിയത് അനുമാനങ്ങളെ അടിസ്ഥാനമാക്കിയാണെന്ന് അഡ്വ. ശ്രീറാം പറക്കാട്ട് വഴി സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു.
മനശാസ്ത്ര-ജയിൽ സ്വഭാവ റിപ്പോർട്ട് ഹാജരാക്കാനും കോടതി നിർദേശം നൽകി. ഇതിനായി തൃശൂർ മെഡിക്കൽ കോളജ് പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നും ശിക്ഷ ലഘൂകരിക്കാൻ കാരണമുണ്ടെങ്കിൽ പഠിച്ച് റിപ്പോർട്ട് നൽകണമെന്നും സുപ്രീംകോടതി പറഞ്ഞു.
2016 ഏപ്രില്‍ 28നാണ് പെരുമ്പാവൂര്‍ കുറപ്പുംപടിയ്ക്കടുത്ത് ഇരിങ്ങോളില്‍ നിയമ വിദ്യാര്‍ഥിനി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. കൊലപാതകം, ബലാത്സംഗം, അതിക്രമിച്ചു കയറല്‍, മാരകമായി മുറിവേല്‍പ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് അമീറുല്‍ ഇസ്‌ലാമിനെതിരെ ചുമത്തിയത്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി 2017 ഡിസംബറിലാണ് ജിഷ വധക്കേസില്‍ അമീറുള്‍ ഇസ്ലാമിന് വധശിക്ഷ വിധിച്ചത്. ഇത് ശരിവയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപേക്ഷയിലാണ് ഹൈക്കോടതിയും ശിക്ഷശരിവച്ചത്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് അമീറുല്‍ ഇസ്‌ലാമിനെ വധശിക്ഷക്ക് വിധിച്ചത്.
<BR>
TAGS : SUPREME COURT | AMEERUL ISLAM | PERUMBAVOOR
SUMMARY : Supreme Court stays death sentence of accused Ameerul Islam