ബെംഗളൂരു: തന്നെ മുഖ്യമന്ത്രിയാക്കണമെന്ന് മന്ത്രിമാരും വോക്കലിഗ മഠാധിപതിയും ആവശ്യം ഉന്നയിച്ചതിൽ പ്രതികരിച്ച് ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ. പാർട്ടിക്കകത്ത് നിന്നും പുറത്തുനിന്നും തനിക്ക് ലഭിക്കുന്ന പിന്തുണയിൽ സന്തോഷമുണ്ടെന്ന് ഡി.കെ. ശിവകുമാർ പറഞ്ഞു. എന്നാൽ തനിക്ക് ആരുടെയും ശുപാർശ ആവശ്യമില്ലെന്നും തന്റെ പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ ഹൈക്കമാൻഡ് തീരുമാനം കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.
ഉപമുഖ്യമന്ത്രിമാരേക്കുറിച്ച് ഒരു ചർച്ചയുമില്ല. മുഖ്യമന്ത്രിസ്ഥാനത്തേക്കുറിച്ചും യാതൊരു ചോദ്യങ്ങളുമില്ല. കുമാര ചന്ദ്രശേഖരാനന്ദ സ്വാമി തന്നോടുള്ള സ്നേഹത്തിന്റെ പുറത്തു പറഞ്ഞതാണ് എന്നും അദ്ദേഹം വിശദീകരിച്ചു. സിദ്ധരാമയ്യയോട് ശിവകുമാറിനു വേണ്ടി മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് ഒഴിയാൻ കഴിഞ്ഞ ദിവസം കുമാര ചന്ദ്രശേഖരാനന്ദ സ്വാമി അഭ്യർഥിച്ചിരുന്നു.
പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും മുഖ്യമന്ത്രിയും താനും ഹൈക്കമാൻഡും ചേർന്ന് കർണാടകയുടെ താൽപര്യത്തിന് എപ്രകാരം നീങ്ങണമെന്ന് തീരുമാനിച്ചിട്ടുണ്ട്. എം.എൽ.എമാരോ മന്ത്രിമാരോ ഏതെങ്കിലും മതാചാര്യന്മാരോ വിഷയത്തേക്കുറിച്ച് സംസാരിക്കേണ്ടതില്ലെന്നും ശിവകുമാർ കൂട്ടിച്ചേർത്തു. ലോക്സഭാ തിരഞ്ഞെടുപ്പിന് പിന്നാലെ ഡി.കെ. ശിവകുമാറിനെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യം വിവിധ കോണുകളിൽനിന്ന് ഉയർന്നിരുന്നു.
TAGS: KARNATAKA | DK SHIVAKUMAR
SUMMARY: DK Shivakumar says not to speak on cm posts