ന്യൂഡൽഹി: ഇന്ത്യ–- ചൈന സൈനികർ തമ്മിൽ ഏറ്റുമുട്ടലുണ്ടായ ലഡാക്കിലെ സംഘർഷ മേഖലയിൽനിന്ന് ഇരുസൈന്യവും പിൻമാറ്റം തുടങ്ങി. ദെംചോക്, ദെപ്സാങ് മേഖലകളിൽനിന്നുള്ള സേനാ പിന്മാറ്റം 28-29നകം പൂർത്തിയാക്കും. ശേഷം 2020 ഏപ്രിലിൽ നിറുത്തിവച്ച പട്രോളിംഗ് പുനരാരംഭിക്കുമെന്ന് പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു. 2020 ലെ ഏറ്റുമുട്ടലിന് ശേഷം നിലനിൽക്കുന്ന സംഘർഷം പരിഹരിക്കാനുള്ള കരാറിന്റെ അടിസ്ഥാനത്തിൽ യഥാർത്ഥ നിയന്ത്രണ രേഖയ്ക്ക് ഇരുവശത്തും നിർമ്മിച്ച ടെന്റുകൾ,ഷെഡുകൾ തുടങ്ങിയ താത്കാലിക നിർമ്മിതികൾ പൊളിച്ചു തുടങ്ങി.
ദെംചോകിൽ ഇരുഭാഗത്തും അഞ്ച് ടെന്റുകൾ വീതം നീക്കി. ദെപ്സാങ്ങിൽ ഇരുഭാഗത്തുമുള്ള താൽകാലിക നിർമിതികളിൽ പകുതിയോളം ഒഴിവാക്കി. ഇന്ത്യൻ സൈന്യം ചാർദിങ് നാലയുടെ പടിഞ്ഞാറൻ ഭാഗത്തേക്കും ചൈനീസ് സൈന്യം കിഴക്കൻ ഭാഗത്തേക്കും പിൻവാങ്ങി.
ചൈനീസ് സൈന്യം വാഹനങ്ങളുടെ എണ്ണം കുറച്ചു, ഇന്ത്യ സൈനികരുടെ എണ്ണവും. ദെപ്സാങ്, ദെംചോക് മേഖലകളിൽ അടുത്ത നാലഞ്ച് ദിവസത്തിനകം പട്രോളിങ് പുനഃരാരംഭിക്കാനാണ് ശ്രമം. ഇരുപക്ഷത്തെയും സൈനിക കമാൻഡർമാർ ദിവസവും ഹോട്ട്ലൈനിൽ നടപടികൾ ചർച്ച ചെയ്യുന്നുണ്ട്. പുറമെ നിർദിഷ്ട കേന്ദ്രങ്ങളിൽ ദിവസവും ഒന്നിലേറെ തവണ നേരിട്ടുള്ള കൂടിക്കാഴ്ചയുമുണ്ട്.
സൈനിക പിൻവാങ്ങലിന്റെ കാര്യത്തിൽ ചൈനയുമായി ധാരണയിൽ എത്തിയതായി ഒക്ടോബർ 21നാണ് ഇന്ത്യ പ്രഖ്യാപിച്ചത്. തൊട്ടടുത്ത ദിവസം ചൈനയും സ്ഥിരീകരിച്ചു. സമാധാനപരമായ ബന്ധം നിലനിർത്താൻ ഇന്ത്യയും ചൈനയും തമ്മിൽ ധാരണയായിരുന്നു. റഷ്യയിലെ കസാനിൽ നടക്കുന്ന ബ്രിക്സ് സമ്മേളനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനയുടെ പ്രസിഡന്റ് ഷി ചിൻപിങ്ങും നടത്തിയ ചർച്ചയിലാണ് ഈ ധാരണയിലെത്തിയത്. കിഴക്കൻ ലഡാക്കിലെ അതിർത്തി തർക്കത്തിൽ നിർണായക തീരുമാനമുണ്ടായതിനു പിന്നാലെയായിരുന്നു കൂടിക്കാഴ്ച.
<BR>
TAGS : INDIA-CHAINA BORDER
SUMMARY : India-China border withdrawal begins; Will be completed on 29th