അടിയൊഴുക്ക് ശക്തമായതിനാല്‍ ഇന്ന് ഡൈവിംഗ് നടത്തില്ല. നദിയിലെ അടിയൊഴുക്ക് രക്ഷതദൗത്യത്തിന് വെല്ലുവിളിയെന്ന് നാവിക സേന. ഗംഗാവലി പുഴയില്‍ നിന്ന് അര്‍ജുന്റെ ലോറി നാളെ ഉയര്‍ത്തിയേക്കും. അവസാനം നടത്തിയ ഡ്രോണ്‍ പരിശോധനയിലും മനുഷ്യസാന്നിധ്യം കണ്ടെത്താനായില്ല. രാത്രിയില്‍ വീണ്ടും ഡ്രോണ്‍ പരിശോധന നടത്തും.
പുഴയിലുള്ളത് അര്‍ജുന്റെ ട്രക്ക് തന്നെയെന്ന് ഐബോഡ് പരിശോധനയിലും സ്ഥിരീകരിച്ചിരുന്നു.
മനുഷ്യസാന്നിധ്യം കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ഇനിയും രക്ഷാപ്രവര്‍ത്തനത്തിന് ഏറെ വെല്ലുവിളി ഉയരും. മൂന്ന് ബോട്ടുകളിലായി 15 അംഗ നാവിക സേന ഡൈവര്‍മാരമാണ് ആദ്യഘട്ട പരിശോധന നടത്തിയത്. ഗംഗാവലി പുഴയിലെ അടിയൊഴുക്ക് ദൗത്യത്തിന് തടസമാണെന്ന് നാവികസേന അറിയിച്ചു.
സ്റ്റീല്‍ ഹുക്ക് താഴേക്ക് ഇട്ട് ലോറിയില്‍ കൊളുത്താൻ കഴിയാത്ത വിധത്തിലുള്ള അടിയൊഴുക്കാണ് പുഴയിലുള്ളത്. നദിയുടെ അടിത്തട്ടിലേക്ക് സ്റ്റീല്‍ ഹുക്കുകള്‍ എത്തിക്കാൻ പോലും ശക്തമായ അടിയൊഴുക്ക് കാരണം പറ്റിയില്ല. നാവികസേനയുടെ 15 മുങ്ങല്‍ വിദഗ്ധർമാരാണ് ഷിരൂരില്‍ ഉള്ളത്. അഞ്ച് പേരടങ്ങുന്ന സംഘം മൂന്ന് ബോട്ടില്‍ തിരച്ചിലിനിറങ്ങിയിരുന്നു.
പ്രത്യേക വൈദഗ്ധ്യം കിട്ടിയ ഒരാള്‍ കയർ കെട്ടി, ഓക്സിജൻ സഹായത്തോടെ ഇറങ്ങാനായിരുന്നു പദ്ധതി. എന്നാല്‍, ശക്തമായ അടിയൊഴുക്ക് കാരണം പുഴയ്ക്കടിയിലേക്ക് ഇറങ്ങിയുള്ള പരിശോധന നടത്താന്‍ മുങ്ങല്‍ വിദഗ്ധര്‍ക്ക് കഴിയുന്നില്ല. ഇടവിട്ട് പെയ്യുന്ന കനത്ത മഴയും പുഴയിലെ ജലനിരപ്പ് ഉയരുന്നതും ദൗത്യത്തിന് വെല്ലുവിളിയാണ്.
No diving today; Navy said that the flood in the river is a challenge