തിരുവനന്തപുരം : എഡിജിപി എം.ആർ. അജിത് കുമാറിനെതിരായ പി.വി. അൻവർ എം.എൽ.എയുടെ ആരോപണങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഡി.ജി.പിയോട് റിപ്പോർട്ട് തേടി. അജിത്കുമാറിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിക്കുമെതിരെ പി,വി. അൻവർ എം.എൽ.എ നടത്തിയ ആരോപണങ്ങളിൽ രൂക്ഷ വിമർശനമുയരുന്നതിന്റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ നടപടി. ആരോപണങ്ങളിൽ വിശദീകരണം എന്ന നിലയ്ക്കാണ് മുഖ്യമന്ത്രി ഡിജിപി ഷേയ്ഖ് ദർവേശ് സാഹിബിനോട് റിപ്പോർട്ട് തേടിയത്.
സ്വർണ്ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് എഡിജിപി എംആർ അജിത്കുമാർ ആളുകളെ കൊല്ലിച്ചിട്ടുണ്ടെന്നും ദാവൂദ് ഇബ്രാഹിം ആണ് എം ആർ അജിത് കുമാറിന്റെ റോൾ മോഡൽ എന്ന് സംശയിച്ചുപോകുന്നുവെന്നും തുടങ്ങിയ ആരോപണങ്ങളാണ് പി വി അൻവർ പോലീസിനെതിയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിക്കെതിരെയും ഉന്നയിച്ചിരിക്കുന്നത്. പത്തനംതിട്ട എസ് പി സുജിത് ദാസിന് കസ്റ്റംസിലുള്ള ബന്ധം കോഴിക്കോട്ട് വിമാനത്താവളത്തിൽ സ്വർണം കടത്താൻ ഉപയോഗിക്കുന്നുവെന്നും പി വി അൻവർ ആരോപിച്ചു.
അൻവറിന്റെ ആരോപണങ്ങൾ പോലീസിന്റെ പ്രതിച്ഛായയ്ക്ക് കളങ്കം തീർത്തു എന്ന വിലയിരുത്തലിലാണ് സർക്കാർ. ഈ സാഹചര്യത്തിലാണ് സർക്കാരിന്റെ മുഖം സംരക്ഷിക്കാനുള്ള ഇടപെടലിന്റെ ഭാഗമായി ആദ്യഘട്ടമെന്ന നിലയിൽ ഡി.ജി.പിയോട് റിപ്പോർട്ട് തേടിയത്. റിപ്പോർട്ടിന് ശേഷം തുടർനടപടികളിലേക്ക് കടക്കാനാണ് തീരുമാനം.
<BR>
TAGS : PV ANVAR MLA | PINARAYI VIJAYAN
SUMMARY : Allegation against the ADGP; Chief Minister of Chief Minister from DGP