തിരുവനന്തപുരം: എട്ടു ദിവസം ലോകസിനിമയുടെ വിസ്മയ കാഴ്ചകൾ സമ്മാനിച്ച 29ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് സമാപനം. നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. ‘
ഐഎഫ്എഫ്‌കെ വേദിയില്‍ തിളങ്ങി ഫാസില്‍ മുഹമ്മദ് സംവിധാനം ചെയ്ത ഫെമിനിച്ചി ഫാത്തിമ. ജനപ്രിയ പുരസ്‌കാരമടക്കം അഞ്ച് പുരസ്‌കാരങ്ങളാണ് ചിത്രം സ്വന്തമാക്കിയത്. സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരവും നെറ്റ്പാക് പുരസ്‌കാരത്തില്‍ മത്സര വിഭാഗത്തിലെ മികച്ച മലയാളം ചിത്രമായും ഫെമിനിച്ചി ഫാത്തിമ തിരഞ്ഞെടുക്കപ്പെട്ടു. ഫിപ്രസി പുരസ്‌കാരത്തിലെ മത്സര വിഭാഗത്തിലെ മികച്ച ചിത്രമായും, മികച്ച തിരക്കഥയുമായും സിനിമ തിരഞ്ഞെടുക്കപ്പെട്ടു.
‘സ്പിരിറ്റ് ഓഫ് സിനിമ’ അവാര്‍ഡ് സംവിധായിക പായല്‍ കപാഡിയയ്ക്ക് മുഖ്യമന്ത്രി സമ്മാനിച്ചു. അഞ്ച് ലക്ഷം രൂപയും ഫലകവുമാണ് സമ്മാനം. മികച്ച സിനിമയ്ക്കുള്ള സുവര്‍ണ ചകോരം പെഡ്രെ ഫ്രെയെര്‍ സംവിധാനം ചെയ്ത ‘മലു’ കരസ്ഥമാക്കി. സംവിധായകനും നിര്‍മാതാക്കള്‍ക്കുമായി 20 ലക്ഷം രൂപയും പ്രശസ്തി പത്രവും സുവര്‍ണ്ണ ചകോരത്തിനൊപ്പം സമ്മാനിച്ചു.
മികച്ച നവാഗത സംവിധാനത്തിനുള്ള രജത ചകോരം ചിലിയെൻ ചിത്രം ദ് ഹൈപ്പർബോറിയൻസ് സംവിധാനം ചെയ്ത ക്രിസ്റ്റോബൽ ലിയോണിനും ജോക്വിൻ കോസിനും ലഭിച്ചു. സിനിമയുടെ കലാ സംവിധായിക നതാലിയ ഗെയ്‌സാണ് പുരസ്കാരം ഏറ്റുവാങ്ങിയത്. മൂന്നു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്ക്കാരം. ഹര്‍ഷാദ് ഷാഷ്മിയാണ് മികച്ച സംവിധായകന്‍. ചിത്രം മി മറിയം, ദി ചില്‍ഡ്രന്‍ ആന്റ് 26 ഒദേഴ്‌സ്. ഫിപ്രസി പുരസ്‌കാരത്തിലെ മികച്ച നവാഗത സംവിധായക ചിത്രത്തിനുള്ള പുരസ്‌കാരം വിക്ടോറിയ എന്ന സിനിമയിലൂടെ ശിവരഞ്ജിനി സ്വന്തമാക്കി.
15 തിയേറ്ററുകളിലായി നടന്ന മേളയില്‍ 13,000ത്തോളം ഡെലിഗേറ്റുകള്‍ ഇത്തവണ പങ്കെടുത്തു. മേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സിനിമകളുടെ പിന്നണിപ്രവര്‍ത്തകര്‍, മാധ്യമപ്രവര്‍ത്തകര്‍, അനുബന്ധപരിപാടികളിലെ അതിഥികള്‍, ഒഫീഷ്യല്‍സ്, സ്‌പോണ്‍സര്‍മാര്‍ എന്നിവരുള്‍പ്പെടെ 15,000ത്തില്‍പ്പരം പേരുടെ സജീവമായ പങ്കാളിത്തം മേളയില്‍ ഉണ്ടായി. വിദേശത്തുനിന്നുള്ളവര്‍ ഉള്‍പ്പെടെ 238 ചലച്ചിത്രപ്രവര്‍ത്തകരും ഇത്തവണ ഐഎഫ്എഫ്കെയിൽ അതിഥികളായി പങ്കെടുത്തു.
<br>
TAGS : IFFK
SUMMARY : IFFK awards announced