ബെംഗളൂരു: കശ്മീരി വിദ്യാർഥിയെ റാഗ് ചെയ്ത അഞ്ച് മെഡിക്കൽ വിദ്യാർഥികൾ അറസ്റ്റിൽ. വിജയപുര അത്താനി റോഡിലുള്ള അൽ അമീൻ മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റലിലെ അവസാന വർഷ എംബിബിഎസ് വിദ്യാർഥികളായ മുഹമ്മദ് കൈസർ (23), സമീർ തദാപത്രി (24), മൻസൂർ ബാഷ (24), ഷെയ്ഖ് ദാവൂദ് (23), മുഹമ്മദ് ജമാദർ (23) എന്നിവരാണ് അറസ്റ്റിലായത്.
ഫെബ്രുവരി 18നാണ് കേസിനാസ്പദമായ സംഭവം. ജമ്മു കശ്മീരിലെ അനന്ത്‌നാഗ് ജില്ലയിൽ നിന്നുള്ള ഒന്നാം വർഷ വിദ്യാർഥിയായ ഹമീം ആണ് റാഗിംഗിന് ഇരയായത്. ക്രിക്കറ്റ് മത്സരത്തിനിടെ സീനിയർ വിദ്യാർഥികളും ജൂനിയറുകളും തമ്മിലുള്ള വഴക്കിനെ തുടർന്നാണ് റാഗിംഗ് നടന്നതെന്ന് പോലീസ് പറഞ്ഞു. പ്രതികൾ ഹോസ്റ്റൽ മുറിയിൽ കയറി ഹമീമിനെ മർദിക്കുകയും, നിർബന്ധിച്ച് നൃത്തം ചെയ്യിപ്പിക്കുകയുമായിരുന്നു.
തുടർന്ന് ഹമീം പ്രധാനമന്ത്രി, ജമ്മു കശ്മീർ ഭരണകൂടം, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ എന്നിവരെ ടാഗ് ചെയ്ത് സോഷ്യൽ മീഡിയയിൽ സംഭവം പോസ്റ്റ് ചെയ്യുകയായിരുന്നു. വിവരം ലഭിച്ചയുടനെ വിജയപുര റൂറൽ പോലീസ് കോളേജിലെത്തി അന്വേഷണം നടത്തി അഞ്ച് പേരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.
TAGS: BENGALURU
SUMMARY: Five MBBS students arrested for ragging Kashmiri student