ഗസ: വടക്കൻ ഗസയിലെ ബയ്ത്ത് ഹാനൂനില്‍ സ്ഫോടകവസ്തുക്കൾ കൈയിലിരുന്ന് പൊട്ടിത്തെറിച്ച് അഞ്ച് ഇസ്രായേൽ സൈനികർ കൊല്ലപ്പെട്ടു. വടക്കൻ ഗസ്സയിൽ തിങ്കളാഴ്ചയാണ് അപകടമുണ്ടായത്. സൈനികരിൽ പത്ത് പേർക്ക് അപകടത്തിൽ പരുക്കേറ്റു. നഹൽ ബ്രിഗേഡിൻ്റെ രഹസ്യാന്വേഷണ വിഭാഗത്തിലെ സൈനികരായ കമാൻഡർ യാർ യാക്കോവ് ഷുഷാൻ (23), സ്റ്റാഫ് സാർജന്റുമാരായ യഹവ് ഹദർ (20), ഗൈ കാർമിയേൽ (20), യോവ് ഫെഫർ (19), അവിയൽ വൈസ്മാൻ (20) എന്നിവരാണ് സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടത്.
സൈനികരുടെ സംഘം തിങ്കളാഴ്ച രാവിലെയാണ് ബയ്ത്ത് ഹാനൂൻ മേഖലയിൽ ദൗത്യത്തിനായി എത്തിയത്. ഒരു കെട്ടിടത്തിനുള്ളിൽ എഞ്ചിനീയറിംഗ് പ്രവർത്തനങ്ങൾക്കായി സ്ഫോടകവസ്തുക്കൾ ഉപയോഗിക്കാൻ തയ്യാറെടുക്കുന്നതിനിടെയാണ് പൊട്ടിത്തെറി ഉണ്ടായത്. സ്ഫോടനത്തിന്റെ ഫലമായി, സൈനികർ നിൽക്കുകയായിരുന്ന കെട്ടിടം തകർന്നുവീണു. അഞ്ച് സൈനികരും സംഭവസ്ഥലത്ത് തന്നെ കൊല്ലപ്പെട്ടു. സ്ഫോടനം ഉണ്ടാകാനുള്ള കാരണത്തെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്ന് സൈന്യം അറിയിച്ചു.കഴിഞ്ഞ മാസങ്ങളായി വടക്കൻ ഗസയിൽ ശക്തമായ ആക്രമങ്ങളാണ് ഇസ്രായേൽ സൈന്യം നടത്തുന്നത്. ഹമാസ് അംഗങ്ങൾ വീണ്ടും സംഘടിക്കുന്നത് തടയാനെന്ന പേരിലാണ് ഇസ്രായേൽ ആക്രമണങ്ങൾ. കഴിഞ്ഞ ദിവസം മാത്രം പ്രദേശത്ത് ഏകദേശം 50 പേർ കൊല്ലപ്പെട്ടതായി അധികൃതർ അറിയിച്ചിട്ടുണ്ട്.
<BR>
TAGS : ISRAEL-PALESTINE CONFLICT
SUMMARY : Hand-held explosives detonate; five Israeli soldiers killed