കൊച്ചി: പഹല്‍ഗാമിലെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളിയായ രാമചന്ദ്രന്റെ സംസ്കാരം നടന്നു. ഇടപ്പളളി ശ്‌മശാനത്തിലായിരുന്നു ചടങ്ങുകള്‍. സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടുകൂടിയായിരുന്നു സംസ്കാരം. റിനൈ മെഡിസിറ്റി ആശുപത്രി മോർച്ചറിയില്‍ സൂക്ഷിരുന്ന മൃതദേഹം ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കില്‍ എത്തിച്ചത്.
നിരവധി പേരാണ് ഇവിടെയെത്തി അന്ത്യാഞ്ജലി അർപ്പിച്ചത്. ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിലെ പൊതുദർശനത്തിനു ശേഷം മൃതദേഹം മങ്ങാട്ട് റോഡിലുള്ള നീരാഞ്ജനം എന്ന വീട്ടില്‍ എത്തിച്ചിരുന്നു. ഗവർണർമാരായ രാജേന്ദ്ര അർലേക്കർ, പി.എസ്.ശ്രീധരൻ പിള്ള, കേന്ദ്രമന്ത്രി സുരേഷ്ഗോപി, മന്ത്രി പി രാജീവ്, പ്രതിപക്ഷനേതാവ് വിഡി സതീശൻ, കൊച്ചി മേയർ എം അനില്‍കുമാർ, എറണാകുളം കളക്ടർ എൻ എസ് കെ ഉമേഷ്, നടൻ ജയസൂര്യ ഉള്‍പ്പെടെയുള്ളവർ അന്തിമോപചാരം അർപ്പിച്ചു.
രാമചന്ദ്രന്റെ ജ്യേഷ്ഠൻ രാജഗോപാല മേനോൻ യുഎസില്‍ നിന്ന് ഇന്നലെ വൈകിട്ട് എത്തി. ഇദ്ദേഹവും യുഎസിലുള്ള അടുത്ത ബന്ധുവും എത്തേണ്ടതിനാലാണ് സംസ്കാരം ഇന്ന് നടത്താനായി തീരുമാനിച്ചത്. ഭാര്യക്കും മകള്‍ക്കും പേരക്കുട്ടികള്‍ക്കുമൊപ്പമാണ് രാമചന്ദ്രൻ ജമ്മുകാശ്മീരിലേക്ക് അവധി ആഘോഷിക്കാൻ പോയത്.
ദുബായില്‍ നിന്ന് മകള്‍ ആരതി എത്തിയതിന് പിന്നാലെയായിരുന്നു കാശ്മീർ യാത്ര. ആരതിയുടെ കണ്‍മുന്നില്‍ വച്ചായിരുന്നു രാമചന്ദ്രന് ഭീകരരുടെ വെടിയേറ്റത്. ഒപ്പമുണ്ടായിരുന്ന ചെറിയ മക്കള്‍ കരഞ്ഞത് കൊണ്ടായിരിക്കാം തന്നെയടക്കം ഭീകരർ ഉപദ്രവിക്കാതെ വിട്ടതെന്ന് ആരതി പറഞ്ഞിരുന്നു.
TAGS : PAHALGAM TERROR ATTACK
SUMMARY : Pahalgam terror attack: Kerala bids tearful farewell to Ramachandran