കാസറഗോഡ്: വന്ദേഭാരത് ട്രെയിനിന് നേരെ കല്ലെറിഞ്ഞ സംഭവത്തിലും റെയില്‍ പാളത്തില്‍ കല്ലുവച്ച സംഭവത്തിലും 17കാരനടക്കം രണ്ടു പേര്‍ അറസ്റ്റില്‍. കാസറഗോഡ് കളനാട് ആണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. ആര്‍പിഎഫും റെയില്‍വേ പോലീസും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് രണ്ട് പേര്‍ അറസ്റ്റിലായത്.
ഇന്ന് പുലര്‍ച്ചെയാണ് കളനാട് റെയില്‍വേ പാളത്തില്‍ ചെറിയ കല്ലുകള്‍ വച്ചത്. അമൃതസര്‍- കൊച്ചുവേളി എക്സ്പ്രസ് കടന്ന് പോയതോടെ ഈ കല്ലുകള്‍ പൊടിഞ്ഞ നിലയിൽ കണ്ടെത്തുകയായിരിന്നു. രണ്ട് ട്രാക്കിലും കല്ലുകള്‍ വച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് 21 വയസുകാരനായ പത്തനംതിട്ട വയല സ്വദേശി അഖില്‍ ജോണ്‍ മാത്യുവാണ് പിടിയിലായത്. ഇയാള്‍ ജോലി അന്വേഷിച്ചാണ് കാസറഗോഡ് എത്തിയതെന്ന് ആര്‍പിഎഫ് ഇന്‍സ്പെക്ടര്‍ എം അലി അക്ബര്‍ പറയുന്നു. വന്ദേഭാരതിന് കല്ലെറിഞ്ഞ സംഭവത്തിലാണ് 17 വയസുകാരന്‍ പിടിയിലായത്. ഇക്കഴിഞ്ഞ എട്ടാം തീയതിയാണ് ബേക്കല്‍ പൂച്ചക്കാട് വച്ച് കല്ലേറ് ആക്രമണം ഉണ്ടായത്.
ഇതില്‍ വന്ദേഭാരത് ട്രെയിനിന്‍റെ ചില്ല് പൊട്ടിയിരുന്നു. ട്രെയിനില്‍ സ്ഥാപിച്ച സിസി ടിവി ക്യാമറകള്‍ പരിശോധിച്ചതില്‍ നിന്നാണ് പ്രതിയെ ഒടുവിൽ തിരിച്ചറിഞ്ഞത്. പാളത്തില്‍ കല്ല് വച്ചതും ട്രെയിനിന് കല്ലെറിഞ്ഞതുമായ അഞ്ച് കേസുകളാണ് കഴിഞ്ഞ മൂന്ന് മാസത്തിനിടയില്‍ കാസറഗോഡ് മാത്രം രജിസ്റ്റര്‍ ചെയ്തത്. ആര്‍പിഎഫും പോലീസും ട്രാക്ക് പട്രോളിംഗ് ശക്തമാക്കുകയും ചെയ്തിട്ടുണ്ട്.
<BR>
TAGS : STONE PELTING | ARRESTED
SUMMARY : Stones were placed on the tracks, Vandebharat threw stones at the train; Two persons including a 17-year-old were arrested in both incidents