ന്യൂഡൽഹി: വനിതാ സിവിൽ ജഡ്‌ജിമാരെ പിരിച്ചുവിട്ട സംഭവത്തില്‍ മധ്യപ്രദേശ് ഹൈക്കോടതിയെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി. പുരുഷന്മാർക്ക് ആർത്തവം ഉണ്ടായിരുന്നെങ്കിൽ മാത്രമേ സ്‌ത്രീകളുടെ ബുദ്ധിമുട്ടറിയുള്ളുവെന്നും സുപ്രീം കോടതി വിമര്‍ശിച്ചു. ജഡ്‌ജിമാരുടെ പ്രകടനം തൃപ്‌തികരമല്ലെന്ന് കണ്ടെത്തി 2023 ജൂണിൽ മധ്യപ്രദേശ് സർക്കാർ ആറ് ജഡ്‌ജിമാരെ പിരിച്ചുവിട്ട സംഭവത്തിലാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. ജസ്‌റ്റിസുമാരായ ബി.വി. നാഗരത്ന, എൻ. കോട്ടിശ്വർ സിങ് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
പ്രൊബേഷൻ കാലയളവിൽ ഹൈക്കോടതി ജഡ്‌ജിമാരുടെ പ്രകടനം തൃപ്‌തിതരമല്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഭരണസമിതിയും ഹൈക്കോടതി ജഡ്‌ജിമാരുടെ ഫുൾ കോർട്ട് കമ്മിറ്റിയും പിരിച്ചുവിടൽ ഉത്തരവുകൾ പാസാക്കുകയായിരുന്നു. ജഡ്‌ജിമാർ കേസുകൾ തീര്‍പ്പാക്കുന്നത് വൈകുന്നു, കോടതി നടപടികള്‍ മന്ദഗതിയിലാണ് തുടങ്ങിയ കാരണങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.
ജില്ലാ ജുഡീഷ്യറിയിലെ കേസുകൾ തീർപ്പാക്കുന്നതിനുള്ള ക്രമീകരണത്തെയും ബെഞ്ച് ചോദ്യം ചെയ്‌തു. കേസ് കൂടുതൽ വാദം കേൾക്കാൻ ഡിസംബർ 12ന് മാറ്റിവച്ചു. സംഭവത്തില്‍ മുതിർന്ന അഭിഭാഷകൻ ഗൗരവ് അഗർവാളാണ് അമിക്കസ്ക്യൂറിയായി പ്രവർത്തിച്ചത്.
TAGS: NATIONAL | SUPREME COURT
SUMMARY: Men will only understand menstrual pain if they experience it, says sc bench