ബെംഗളൂരു: ഭർത്താവിൽ നിന്നും പ്രതിമാസം ആറുലക്ഷത്തിലധികം രൂപ ജീവനാംശം ആവശ്യപ്പെട്ട യുവതിയെ വിമർശിച്ച് കർണാടക ഹൈക്കോടതി. ജീവിക്കാൻ മറ്റു മാർഗങ്ങളില്ലെന്നും, ഭർത്താവിൽ നിന്ന് സാമ്പത്തിക സഹായം ലഭ്യമാക്കണമെന്ന ആവശ്യവുമായി രാധ മുനുകുന്ദ്ല എന്ന യുവതിയാണ് കോടതിയെ സമീപിച്ചത്. പ്രതിമാസ ചെലവുകൾ വിശദമാക്കുന്ന പട്ടിക യുവതി ഹർജിക്കൊപ്പം ഹാജറാക്കി.
മുനുകുന്ദ്ലയുടെ അഭിഭാഷകൻ ഓഗസ്റ്റ് 20നാണ് കോടതിയിൽ പട്ടിക ഹാജറാക്കിയത്. ഷൂസ്, വസ്ത്രങ്ങൾ, വളകൾ, തുടങ്ങിയ സാധനങ്ങൾ വാങ്ങാൻ പ്രതിമാസം 15,000 രൂപയും, ഒരു മാസം ഭക്ഷണം കഴിക്കാൻ വേണ്ടി 60,000 രൂപയും വേണമെന്ന് യുവതി നൽകിയ ഹർജിയിൽ ആവശ്യപ്പെട്ടു. മുട്ടുവേദനയുള്ളതിനാൽ ഫിസിയോതെറാപ്പി ചെയ്യണം. അതിന്റെ ചെലവിലേക്കായി നാല് മുതൽ അഞ്ച് ലക്ഷം രൂപ വരെ നൽകണം. അങ്ങനെ എല്ലാം കൂടി ഒരു മാസം ജീവനാംശമായി ലഭിക്കേണ്ടത് 6,16,300 രൂപയാണെന്ന് യുവതി കോടതിയിൽ ആവശ്യപ്പെട്ടു.
യുവതിയുടെ ആവശ്യം കേട്ട് കോടതി ഉടൻ തന്നെ ഇത് നിരസിച്ചു. കുടുംബ ഉത്തരവാദിത്തങ്ങളൊന്നുമില്ലാത്ത ഒരു സ്ത്രീക്ക് എന്താണ് ഇത്ര ചെലവ് എന്ന് കോടതി ചോദിച്ചു. ഒരു വ്യക്തിക്ക് ജീവിക്കാൻ പ്രതിമാസം ഇത്ര രൂപ ചെലവിനായി ആവശ്യമുണ്ടോ എന്ന് കോടതി ചോദിച്ചു. ഇത്രയും പണം ആവശ്യമുണ്ടെങ്കിൽ സ്വന്തമായി സമ്പാദിക്കണം. ന്യായമായ തുക ആവശ്യപ്പെടാമെന്ന് യുവതിയുടെ അഭിഭാഷകനോട് കോടതി ആവശ്യപ്പെട്ടു.
TAGS: KARNATAKA | HIGH COURT
SUMMARY: HC Rejects womens plea of 6 lakhs allimony per month from husband