ഹൈദരാബാദ്: മകൻ മരിച്ചതറിയാതെ അന്ധരായ മാതാപിതാക്കള്‍ മൃതദേഹത്തിനൊപ്പം കഴിഞ്ഞത് നാലുദിവസം. ഹൈദാരാബാദിലാണ് സംഭവം. ബ്ലൈൻഡ് കോളനിയിലെ വീട്ടിൽ നിന്ന് രൂക്ഷ ദുർഗന്ധം വമിച്ചതോടെ അയൽവാസികളാണ് വിവരം പോലീസിനെ അറിയിച്ചത്.
വിരമിച്ച സർക്കാർ ജീവനക്കാരനായ കലുവ രമണയും ഭാര്യ ശാന്തികുമാരിയും 30-കാരനായ ഇളയ മകൻ പ്രമോദുമാണ് പ്രദേശത്തെ വാടകവീട്ടിൽ താമസിച്ചിരുന്നത്. മദ്യപാനിയായിരുന്ന പ്രമോദിനെ ഉപേക്ഷിച്ച് ഭാര്യ മക്കളുമായി സ്വന്തം വീട്ടിലേക്ക് പോയിരുന്നു. അടുത്തിടെ ഭക്ഷണത്തിനും വെള്ളത്തിനുമായി ദമ്പതികൾ മകനെ വിളിച്ചെങ്കിലും മറുപടിയൊന്നുമുണ്ടായിരുന്നില്ല.
അവശരായതിനാൽ ഇവരുടെ ശബ്ദം അയൽവാസികൾക്കും കേൾക്കാനായിരുന്നില്ലെന്നും നാഗോൾ ഇൻസ്പെക്ടർ സുര്യനായ്ക് പറഞ്ഞു. പോലീസ് വീട്ടിലെത്തുമ്പോൾ ദമ്പതികൾ ആഹാരം കിട്ടാതെ അർദ്ധബോധാവസ്ഥയിലായിരുന്നു. പിന്നീട് പോലീസെത്തി വെള്ളവും ഭക്ഷണം വാങ്ങിനൽകി.
പ്രമോദ് നാലോ അഞ്ചോ ദിവസം മുൻപ് ഉറക്കത്തിൽ മരിച്ചിരിക്കാമെന്നാണ് പോലീസിന്റെ നിഗമനം. മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയച്ചു. മരണ കാരണം റിപ്പോർട്ട് കിട്ടിയാലെ വ്യക്തമാകൂയെന്ന് പോലീസ് പറഞ്ഞു.
TAGS: NATIONAL | DEATH
SUMMARY: Blind Couple stay with deadbody of son for four days