വാളയാർ കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന എംജെ സോജന് സത്യസന്ധതാ സർട്ടിഫിക്കറ്റ് നല്‍കിയതിനെതിരായ ഹർജി തള്ളി ഹൈക്കോടതി. വാളയാറില്‍ മരിച്ച സഹോദരികളുടെ അമ്മ നല്‍കിയ ഹർജിയാണ് ഹൈക്കോടതി തള്ളിയത്. അമ്മയുടെ വാദം കേട്ട ശേഷമാണ് ഹൈക്കോടതി തീരുമാനമെടുത്തത്.
എംജെ സോജന് കണ്‍ഫേർഡ് ഐപിഎസ് കൊടുക്കുന്നതിന്റെ ഭാഗമായിട്ടാണ് സത്യസന്ധതാ സർട്ടിഫിക്കറ്റ് നല്‍കിയത്. നിലവില്‍ എസ്‌പിയാണ് എംജെ സോജൻ. വാളയാറിലെ പെണ്‍കുട്ടികളുടെ അമ്മയുടെ പരാതിയില്‍ പാലക്കാട് ജില്ല കോടതി എംജെ സോജനെതിരെ പോക്സോ കേസെടുക്കണമെന്ന് ഉത്തരവിട്ടിരുന്നു. എന്നാല്‍ ഇതിനെതിരായ ഹർജിയില്‍ ഹൈക്കോടതി എംജെ സോജന് അനുകൂലമായിട്ടാണ് ഉത്തരവിട്ടത്.
വാളയാറില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടികളെ പറ്റി സ്വകാര്യ ന്യൂസ് ചാനല്‍ വഴി മോശം പരാമർശം നടത്തിയെന്ന കേസിനെതിരെയാണ് എംജെ സോജൻ ഹൈക്കോടതിയെ സമീപിച്ചത്. അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന എംജെ സോജനെതിരായ കേസ് റദ്ദാക്കിയ കോടതി ചാനലിൻ്റെ റിപ്പോർട്ടർക്കെതിരെ ആവശ്യമെങ്കില്‍ അന്വേഷണം നടത്താമെന്നും ഉത്തരവിട്ടിരുന്നു. ആധികാരികത ഉറപ്പു വരുത്താതെ ഇരകളെ താഴ്ത്തിക്കെട്ടുന്ന പരാമർശം പ്രചരിപ്പിച്ചതിലാണ് ന്യൂസ് ചാനലിനെതിരെ കോടതി നിലപാടെടുത്തത്.
TAGS : VALAYAR CASE
SUMMARY : The Valayar Case; High Court dismisses plea against issuance of integrity certificate to MJ Sojan