ബെംഗളൂരു: കയ്യിലുള്ള പഴയ അഞ്ചു രൂപ നോട്ട് മാറാന്‍ ശ്രമിച്ച റിട്ടയേർഡ് ബാങ്ക് ജീവനക്കാരന് 64 ലക്ഷം രൂപ നഷ്ടമായി. ഹുബ്ബള്ളി സാത്തൂർ സ്വദേശി ശിവറാം പുരോഹിതിനാണ് പണം നഷ്ടമായത്. റിട്ടയേർഡ് ബാങ്ക് ജീവനക്കാരനാണ് ഇദ്ദേഹം. കഴിഞ്ഞ ഏപ്രിൽ ഒന്നിന് ഇൻസ്റ്റാഗ്രാം നോക്കുന്നതിനിടെയാണ് മുംബൈയിലെ എസ്എൻഎസ് ഇൻവെസ്റ്റ്‌മെന്‍റ് ഓൾഡ് കോയിൻ ഗാലറി എന്ന കമ്പനിയുടെ പരസ്യം അദ്ദേഹം കാണുന്നത്. പഴയ നോട്ടുകളും നാണയങ്ങളും എടുത്ത് നല്ല വില നൽകുമെന്നായിരുന്നു പരസ്യം.
പരസ്യം വിശ്വസിച്ച ശിവറാം തന്‍റെ കയ്യിലുള്ള പഴയ അഞ്ച് രൂപ നോട്ടിന്‍റെ ഫോട്ടോ വാട്ട്‌സ്ആപ്പില്‍ അയച്ചു കൊടുത്തു. ഈ അഞ്ച് രൂപ നോട്ടിന് 11 ലക്ഷം രൂപയാണ് കമ്പനി നിശ്ചയിച്ചിരുന്നത് എന്ന് ശിവറാമിന് സന്ദേശം ലഭിച്ചു. എന്നാൽ 11 ലക്ഷം രൂപ ലഭിക്കണമെങ്കിൽ പലതരത്തിലുള്ള ഫീസുകൾ നൽകണമെന്നും ശിവറാമിന് നിര്‍ദേശം ലഭിച്ചു. തട്ടിപ്പുകാരുടെ വാക്കുകൾ വിശ്വസിച്ച ശിവറാം പല തവണകളായി 52,12,654 രൂപ സംഘത്തിന് കൈമാറി. കൊൽക്കത്തയിലെ മറ്റൊരു കമ്പനിയും വിവിധ ചാർജുകൾ ശിവറാമിന്‍റെ ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് ട്രാൻസ്‌ഫർ ചെയ്‌തിരുന്നു.
10,89,766 രൂപയാണ് ഇത്തരത്തില്‍ നഷ്‌ടമായത്. പിന്നീട് ഇവരെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കിട്ടാതായതോടെ ചതി മനസിലാക്കിയ ശിവരാം പോലീസിൽ പരാതി നൽകുകയായിരുന്നു. മുംബൈയിലെ ശിവരാജ് റാവു, എസ്എൻഎസ് ഇൻവെസ്റ്റ്‌മെന്‍റ് ഓൾഡ് കോയിൻ ഗാലറി, ഷാഹിൽ മുംബൈ, പങ്കജ്‌സിങ് മുംബൈ, ക്വിക്കർ കൊൽക്കത്ത, ഹുബ്ബള്ളിയിലെ തനാമേ, സൺബോട്ട് കൊൽക്കത്ത എന്നീ കമ്പനികള്‍ ആകെ 63,02,423 രൂപ തട്ടിയെടുത്തതായി ശിവറാമിന്‍റെ തന്റെ പരാതിയിൽ പറഞ്ഞു. സംഭവത്തിൽ ഹുബ്ബള്ളി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
TAGS: KARNATAKA | CYBER CRIME
SUMMARY: Former bank employee lost 64 lakhs to cyber fraudsters