Monday, June 23, 2025
21.7 C
Bengaluru

സ്വതന്ത്ര ശിൽപ്പമായി മാറുന്ന കവിത

ചിരപരിചിതമായ ചില പ്രതീകങ്ങളിലൂടെയുള്ള പുതിയ ഭാവുകത്വസമീപനമാണ് പി.എൻ.ഗോപീകൃഷ്ണൻ്റെ “രണ്ട് പള്ളിക്കൂടങ്ങൾ” എന്ന കവിത. പള്ളിക്കൂടം, വാഴ, ഉറി എന്നീ വാക്കുകളിലൂടെ പുതിയ കാല സംഭവങ്ങൾ പറയാനാവുമെന്ന് കവിത കാണിച്ചു തരുന്നു. വാക്ക് ഇവിടെ വസ്തുവാകുന്നു. സമകാലീന സാമൂഹ്യ രാഷട്രീയ വിഷയങ്ങൾ ബൗദ്ധിക വ്യാപാരങ്ങളിലൂടെ അടയാളപ്പെടുത്തുന്നതിനോടൊപ്പം ലാളിത്യവും അനുവർത്തിച്ചിട്ടുണ്ടെന്നുള്ളതും കവിതയുടെ ഗുണമാണ് .കവിയും വായനക്കാരനും തമ്മിൽ സക്രിയമായ ഒരിടപെടൽ ഈ കവിതയിൽ കാണാം. കാലത്തിന്നനുസരിച്ച് ഭാഷയും പ്രയോഗവും അർത്ഥവും മാറുന്നുണ്ട്.

◾ പി.എൻ.ഗോപീകൃഷ്ണന്‍

ശക്തമായ ആശയത്തിലൂടെ ധ്വനി സാന്ദ്രമായ വാങ്ങ്മയ ചിത്രം. പുതുകാല ബിംബകൽപ്പനകളിലെ നവീന സങ്കൽപ്പം കവിതക്ക് പുതിയ നിർവ്വചനങ്ങൾ നൽകുന്നു. ജീവിതത്തിൽ തന്നെ സദാ സജീവമായി വർത്തിക്കുന്നതിനെ ആഴത്തിലംഗീകരിച്ച് ക്രിയാത്മകമാക്കുകയാണ് കല. പഴയ കാലമോ ഭാവികാലമോ അല്ലാതെ വർത്തമാനകാലത്തെ സൂചികകളായി കവിത മാറുന്നു. കവിതാ ഭാഷക്കുള്ളിൽ തന്നെ മറ്റൊരു ഭാഷ രൂപപ്പെടുന്നുണ്ടവിടെ. സാധാരണ സംവേദന തലത്തിൽ നിന്നും രണ്ടു പടി ഉയർന്നു നിൽക്കുന്നു.

“രണ്ട് പള്ളിക്കൂടങ്ങൾ” എന്ന് വായിക്കുമ്പോൾ പഴമയിലേക്ക് ബോധത്തെ നയിക്കുമെങ്കിലും ത്വരിതരാസപ്രവർത്തനം പോലെ പുതിയ കാല പരിസരത്തിലേക്കാണ് വരികൾ നടന്നു കയറുന്നത്. “വാഴകളെ ഇങ്ങനെ സൃഷ്ടിക്കരുതായിരുന്നു” എന്ന ആദ്യ വരിയിൽ തന്നെ സമകാലീന സംഭവ പ്രശ്നങ്ങളുമായി വാഴക്കൈകൾ ഭീതിദമായി നീളുന്നുണ്ട്.തലയുടെ സ്ഥാനത്ത് അനേകം കൈകളാണ് കവി കാണുന്നത്. കൈകൾ പ്രവർത്തിക്കാനുള്ളവയാണ്. എന്നാൽ ആ പ്രവർത്തനങ്ങൾ അടിമ-ഉടമ വൈരുദ്ധ്യം, പാർശ്വവൽകൃത ജീവിതം, ആവിഷ്ക്കാര സ്വാതന്ത്ര്യത്തിനുള്ള നിഷേധം, ഭരണകൂട തന്ത്രങ്ങൾ, അവകാശധ്വംസനം തുടങ്ങി നിരവധി വിഷയങ്ങളിലേക്ക് പ്രമേയം വഴി തുറക്കുന്നു. വർത്തമാനകാല സാമൂഹ്യ രാഷ്ട്രീയ ജീവിതത്തിൻ്റെ പരിഛേദമായി കവിത നിലകൊള്ളുന്നു. “ആയിരം കൈകൾ കൊണ്ട് ചുറ്റിപ്പിടിച്ച് ഞെരിക്കും/ആദ്യം കുടിച്ച അമ്മിഞ്ഞപ്പാല് തേട്ടുംവരെ” എന്ന കവിവാക്യത്തിൽ നിരവധി അർത്ഥങ്ങൾ ഉയിർത്തെഴുന്നേൽക്കുന്നു. പുരോഗമനത്തിൻ്റെ ഉച്ചകോടിയിലെന്നഹങ്കരിക്കുമ്പോഴും മനുഷ്യൻ വീണ്ടും ഭൂതകാലത്തിൻ്റെ അസ്വാതന്ത്ര്യത്തിൻ്റെയും, അരാജകത്വത്തിൻ്റേയും, അരാഷ്ട്രീയതയുടേയും ചങ്ങലക്കണ്ണികൾ മുറുക്കുകയാണ്. പഴയ പ്രാമാണികത്തവും, ഫാസിസ്റ്റ് പ്രവണതകളും കവിതയിൽ മിന്നിത്തെളിയുന്നുണ്ട്. വാഴക്കൈകൾ നീരാളിക്കൈകളായി പകർന്നാട്ടം നടത്തുന്നു. “ചതഞ്ഞ ഇടങ്ങളിൽ സാന്ത്വനത്തിൻ്റെ ഓയിൻറ്മെൻ്റ് തടവണം”. ഇവിടെ ഓയിൻ്റ്മെൻറ് എന്ന പ്രയോഗം നവ കാലത്തിൻ്റെ സ്വാതന്ത്ര്യം കൂടിയാണ്. പഴയ കാവ്യരചനാ രീതിയിൽ ഇത്തരമൊരു ഇംഗ്ലീഷ് പദപ്രയോഗം കാണാനാവില്ല. അഥവാ കണ്ടെത്തിയാൽ തന്നെ അത് കവിതാ രചനക്ക് യുക്തമല്ലെന്ന ഖണ്ഡന വിമർശനങ്ങളുന്നയിക്കാം. എന്നാലിന്ന് പുതിയ കാവ്യവഴികളിൽ കവി കുറച്ചു കൂടി സ്വതന്ത്രനാണ്. അത് കാലത്തിൻ്റെ, മാറ്റത്തിൻ്റെ ഘടന കൂടിയാണ് സൂചിപ്പിക്കുന്നത്. പാരമ്പര്യ ശൈലിയിൽ മാത്രം ഊന്നി നിൽക്കാതെ സ്വന്തമായ ഭാഷാശൈലി പ്രയോഗങ്ങൾ സ്വീകരിക്കപ്പെടുന്നതിൻ്റെ തെളിവാണിത്. അത് പോലെ മറ്റൊരു പ്രയോഗമാണ് “പിണങ്ങി നിൽക്കുന്ന അംഗങ്ങളെ കൗൺസിലിംഗ് നടത്തണം/ശരീരത്തോട് ഇണക്കിച്ചേർക്കണം” എന്ന വരികളും. അതിനപ്പുറം കവിത കവിയുന്ന വരികളായി കവിത അനായാസമായി ഇങ്ങനെ പരിണമിയ്ക്കുന്നു” തുളുമ്പിപ്പോയ ഉള്ളിനെ തുടച്ചെടുത്ത് നിറയ്ക്കണം” .

വാഴ കേരളീയ ജീവിതത്തോട് തൊട്ട് നിൽക്കുന്നതാണ്. രാത്രിയിൽ വാഴയുടെ നിഴൽ മനുഷ്യ രൂപത്തോട് സാമ്യപ്പെടുന്ന അനുഭവവും സാധാരണമാണ്. എന്നാൽ വാഴ നട്ടതും ,വാഴക്കുലയുടെ ഉടമസ്ഥനാര് എന്ന കവിതാ ചോദ്യം വായനക്കാരനെ നയിക്കുന്നുണ്ട് പഴയ ജന്മി കുടിയാൻ വ്യവസ്ഥകളിലേക്കും, സവർണ്ണ പ്രതാപത്തിലേക്കും, അക്കാലത്തെ സാമൂഹ്യ ജീവിതത്തിൻ്റെ ജീർണ്ണതകളിലേക്കും. ചങ്ങമ്പുഴയുടെ “വാഴക്കുല ” എന്ന കവിതയെ അന്വർത്ഥമാക്കി വരിയുടലുകളിലൂടെ ഒരു കാലഘട്ടത്തെ കവി സമർത്ഥമായി പ്രതിപാദിക്കുന്നു. സമാന്തരമായി “വാഴ”ക്ക് പാർശ്വവൽക്കൃത ജീവിതത്തിൻ്റെ പ്രതീകമാകാനും, പാരിസ്ഥിതിക നാശത്തിൻ്റെ ബലിയാടാവാനും കഴിയുന്നു.” ജീർണ്ണിച്ച വസ്ത്രങ്ങൾ മാത്രം യോജിക്കുന്ന ഒരുടലും/ഛേദിച്ച ശിരസിൽ/കൂട്ടിയിട്ട കൈകളുമായി. ഇത് വർത്തമാന മനുഷ്യൻ്റെ ചോദ്യമാണ്. പക്ഷേ “ഏറെയായാൽ തിരിഞ്ഞെതിർക്കും ഏതു സാധു ജീവിതൻ കരങ്ങളും എന്നത് പോലെ ജീവ ശാസ്ത്രാധ്യാപകൻ നിർത്തിയപ്പോൾ ബോർഡിലെ ‘വാഴച്ചിത്രം ‘ആത്മഗതപ്പെടുന്നുണ്ട്” ഊളേ ഞങ്ങളുടെ പള്ളിക്കൂടത്തിലും/ഈ പാഠം പഠിപ്പിക്കുന്നുണ്ട്/ബോർഡിൽ നിൻ്റെ പടം വരച്ച് ഇങ്ങനെ തുടങ്ങുന്നത്. … “മനുഷ്യരെ ഇങ്ങനെ സൃഷ്ടിക്കരുതായിരുന്നു/ഉയരത്തിലെ ഉറി പോലെ/ കഴുത്തിന് മുകളിൽ / ഒരു തല കെട്ടിവെച്ച്” – പീഡനത്തിനിരയാകുന്ന പ്രകൃതിയുടേയും മനുഷ്യരുടേയും ആക്ഷേപഹാസ്യം നിറഞ്ഞ വാൾത്തല മൂർച്ചയുള്ള ചോദ്യമാണ് കവി തൊടുത്തുവിട്ടിരിക്കുന്നത്. കഴുത്തിന് മുകളിൽ ഒരു തലയുണ്ടായത് കൊണ്ട് കാര്യമില്ല. വർത്തമാനകാല ഹീനതകൾക്കും അനീതികൾക്കുമെതിരെ പോരാടാനും പറയാനും ഉള്ള ബുദ്ധിയും ,ചിന്തയും, പ്രതിരോധവും ഉണ്ടായിരിക്കണമെന്ന ഉദ്ബോധനമാണ് ഈ വരികളിലൂടെ പാഞ്ഞ് വന്ന് തറയ്ക്കുന്നത്.

പ്രതികരണ ശേഷി നഷ്ടപ്പെട്ട സമൂഹ ചിത്രത്തെ അല്ലെങ്കിൽ മനുഷ്യനെ ഒരു ഉറിയിലേക്ക് സന്നിവേശിപ്പിച്ചിരിക്കുന്നു. തീരുന്നില്ല, ഇത്തരം നിഷ്ക്രിയരിൽ നിന്നും സമൂഹത്തിന് എന്ത് ലഭിക്കുന്ന വെന്ന് കൂടി ഇവിടെ വരികൾ നിശിതമായി വാ തുറക്കുന്നു.”ഉടപ്പിറന്നോർ വന്ന്/ഉറിയടിക്കുമ്പോൾ/ചിതറുന്നതോ?/വളിച്ച് പുളിച്ച്/വളമാകാൻ പോലും/ കെൽപ്പില്ലാത്ത ചെളിച്ചോറ്/ എന്ന് പറയുന്നിടത്ത് കവിത അവസാനിക്കുകയും മനുഷ്യൻ്റെ മന്ദീഭാവത്തിലമർന്ന ചെയ്തികളും വിന്യസിക്കപ്പെടുന്നു. ചിരപരിചിതമായ വസ്തുക്കളിലൂടെ തനിക്ക് ലോകത്തോട് പറയാനുള്ളത് ബൗദ്ധികതയേയും ലാളിത്യത്തേയും, ഒട്ടും ചോരാതെ കാവ്യാത്മകതയേയും ഒരേയനുപാതത്തിൽ സാധാരണീകരിച്ച് സമ്മേളിക്കുമ്പോൾ എഴുത്തുകാരനും അനുവാചകനും ഒന്നിക്കുന്ന സക്രിയ ഘടകമായി കവിത മാറുന്നു. അത് തന്നെയാണ് കവിതയിലെ കലയും. കേവലം പ്രഖ്യാപനങ്ങൾ മാത്രമായാൽ കവിത ആസ്വദിക്കപ്പെടില്ല. ഭാഷക്കുള്ളിലെ ഭാഷയോട് ബന്ധിപ്പിക്കുന്നതിലൂടെ കവിത സ്വതന്ത്ര ശിൽപ്പമായി പരിണമിക്കുന്നു…..!

<BR>
TAGS : INDIRA BALAN | LITERATURE | VARIKAL IZHACHERKKUMBOL

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

സിനിമ കോൺക്ലേവ് ആഗസ്റ്റ് 2, 3 തീയതികളിൽ തിരുവനന്തപുരത്ത്

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ സിനിമാനയ രൂപീകരണത്തിന്റെ ഭാഗമായി 2025 ആഗസ്റ്റ് 2,...

പശ്ചിമ ബംഗാളിൽ തിരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെ ബോംബ് സ്‌ഫോടനം; ഒമ്പത് വയസുകാരി കൊല്ലപ്പെട്ടു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ നിയമസഭാ ഉപതിരഞ്ഞെടുപ്പ് വിജയാഹ്ലാദത്തിനിടെ ഉണ്ടായ നാടൻ ബോംബ്...

ശബരിമലയില്‍ നവഗ്രഹ പ്രതിഷ്ഠ ജൂലൈ 13 ന്; ജൂലൈ 11 ന് നട തുറക്കും

പത്തനംതിട്ട: ശബരിമലയിലെ പുതിയ നവഗ്രഹ ശ്രീകോവിലില്‍ പ്രതിഷ്ഠ ജൂലൈ 13 ന്...

ക്ഷേത്ര കുളത്തില്‍ യുവാവ് മുങ്ങി മരിച്ചു

തൃശൂർ: പാർളിക്കാട് പട്ടിച്ചിറക്കാവ് ക്ഷേത്ര കുളത്തില്‍ യുവാവ് മുങ്ങി മരിച്ചു. തെക്കുംകര...

ആര്യാടൻ മുഹമ്മദിന്‍റെ സഹോദരൻ അന്തരിച്ചു

മലപ്പുറം: മുൻ മന്ത്രി ആര്യാടൻ മുഹമ്മദിന്റെ സഹോദരൻ ആര്യാ‌ടൻ മമ്മു അന്തരിച്ചു....

Topics

ബെംഗളൂരുവില്‍ വ്യാജ അപകടങ്ങളുണ്ടാക്കി ഭീഷണിപ്പെടുത്തി പണം തട്ടൽ; ഒരാൾ അറസ്റ്റിൽ

ബെംഗളൂരു: നഗര വ്യാപകമായി വ്യാജ വാഹനാപകടങ്ങളുണ്ടാക്കി പണം തട്ടുന്നയാളെ അശോക്നഗർ പോലീസ്...

നമ്മ മെട്രോ: പ്രതിദിന യാത്രക്കാരുടെ എണ്ണത്തിൽ നേരിയ ഇടിവ്

ബെംഗളൂരു: നമ്മ മെട്രോ പ്രതിദിന യാത്രക്കാരുടെ എണ്ണത്തിൽ മേയ് മാസത്തിൽ നേരിയ...

ഹൊസൂർ മേൽപ്പാലത്തിൽ വിള്ളൽ; ഗതാഗത നിയന്ത്രണം

ബെംഗളൂരു: ഹൊസൂർ-ബെംഗളൂരു ദേശീയപാതയിലെ ഹൊസൂർ ടൗണിനടുത്തുള്ള മേൽപ്പാലത്തിൽ വിള്ളൽ. ഹൊസൂർ ബസ്റ്റാൻഡിന്...

മലയാളം മിഷന്‍ നീലക്കുറിഞ്ഞി പരീക്ഷ ഇന്ന്

ബെംഗളൂരു: മലയാളം മിഷൻ കർണാടക ചാപ്റ്ററിന് കീഴില്‍ നടക്കുന്ന മലയാളം ഭാഷ...

മേയ് ഡേ സന്ദേശം നൽകി പൈലറ്റ്; ഇൻഡിഗോ വിമാനം അടിയന്തരമായി ബെംഗളൂരുവിൽ ഇറക്കി

ബെംഗളൂരു: ആശങ്ക സൃഷ്ടിച്ച ഇന്‍ഡിഗോ വിമാനം ബെംഗളൂരുവില്‍ അടിയന്തര ലാന്‍ഡിങ് നടത്തി....

ഇഷാ ഫൗണ്ടേഷനിലേക്ക് തീർഥാടന ടൂർ പാക്കേജ് ആരംഭിച്ച് ബിഎംടിസി

ബെംഗളൂരു: ബെംഗളൂരുവിൽനിന്നും ചിക്കബലാപുരയിലെ ഇഷാ ഫൗണ്ടേഷനിലേക്ക് പുതിയ ടൂർ പാക്കേജ് ആരംഭിച്ച്...

കണ്ണൂരിലേക്കുള്ള സ്വകാര്യ ബസ് പണിമുടക്കി; യാത്രക്കാർ പെരുവഴിയിലായത് നാലര മണിക്കൂർ

ബെംഗളൂരു: ബെംഗളൂരുവില്‍ നിന്നും കണ്ണൂരിലെക്ക് പുറപ്പെട്ട സ്വകാര്യ ബസ് തകരാറിലായതിനെത്തുടർന്ന് മലയാളി...

മെട്രോ പാതയില്‍ അറ്റകുറ്റപ്പണി: പർപ്പിൾ ലൈൻ സർവീസ് നാളെ ഭാഗികമായി മുടങ്ങും

ബെംഗളൂരു: അറ്റകുറ്റപ്പണി നടക്കുന്നതിനെ തുടര്‍ന്ന് നഗരത്തിലെ നമ്മ മെട്രോയുടെ പർപ്പിൾ ലൈനിൽ...

Related News

Popular Categories

You cannot copy content of this page