ബെംഗളൂരു: ലൈംഗികാതിക്രമം നേരിട്ട അതിജീവിതയെ തട്ടിക്കൊണ്ടുപോയ കേസിൽ ഭവാനി രേവണ്ണയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി. ബെംഗളൂരുവിലെ പ്രത്യേക കോടതിയാണ് ഹർജി പരിഗണിച്ചത്. മൈസൂരു കെആർ നഗറിൽ യുവതിയെ തട്ടിക്കൊണ്ടു പോയ കേസിലാണ് ഭവാനി ബുധനാഴ്ച മുൻകൂർ ജാമ്യം തേടിയിരുന്നത്.
ഇതേ കേസിൽ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ കാണിച്ച് പ്രത്യേക അന്വേഷണ സംഘം ഭവാനിക്ക് നോട്ടീസ് അയച്ചിരുന്നു. അതിജീവിതയെ തട്ടിക്കൊണ്ടു പോകാൻ ഭവാനി സ്വന്തം ഡ്രൈവറെ ചുമതലപ്പെടുത്തി എന്ന മൊഴി അതിജീവിത നൽകിയിരുന്നു. ഈ കേസില്‍ പ്രജ്വലിന്റെ പിതാവ് എച്ച്. ഡി. രേവണ്ണ നേരത്തെ അറസ്റ്റിലാവുകയും പിന്നീട് ജാമ്യം നേടുകയും ചെയ്തിരുന്നു.
രേവണ്ണയുടെ ജാമ്യം റദ്ദാക്കണം എന്നാവശ്യപ്പെട്ടു അന്വേഷണ സംഘത്തെ കർണാടക ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ അറസ്റ്റിനു സാധ്യതയുണ്ടെന്നു കണ്ടാണ് ഭവാനിയുടെ മുൻകൂർ ജാമ്യ ഹർജി നൽകിയത്. ഭവാനി രേവണ്ണയും കുടുംബാംഗങ്ങളും സ്വാധീനമുള്ളവരാണെന്നും തെളിവുകൾ നശിപ്പിക്കാനും ഇരകളെയും സാക്ഷികളെയും സ്വാധീനിക്കാനും സാധ്യതയുണ്ടെന്നും അന്വേഷണ സംഘം വ്യക്തമാക്കി.