ഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ഗാന്ധി കുടുംബത്തിന് വലിയ ആശ്വാസം. ഡല്‍ഹി കോടതി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റിന്റെ കുറ്റപത്രം സ്വീകരിച്ചില്ല. അന്വേഷണം തുടരണമെന്ന് നിര്‍ദേശിച്ച കോടതി, കുറ്റപ്പത്രത്തില്‍ ഇടപെടാന്‍ വിസമ്മതിക്കുകയായിരുന്നു. സ്വകാര്യ അന്യായത്തിന്റെ അടിസ്ഥാനത്തിലാണ് കുറ്റപ്പത്രം. കേസില്‍ എഫ്‌ഐആര്‍ എടുത്തിട്ടില്ല. ഈ നടപടികള്‍ പൂര്‍ത്തിയാക്കി വീണ്ടും അന്വേഷണം നടത്തണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
കേസില്‍ ഏപ്രില്‍ 15 നാണ് സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കുമെതിരെ ഇഡി കുറ്റപത്രം സമര്‍പ്പിച്ചത്. നാഷണല്‍ ഹെറാള്‍ഡ് പത്രം പ്രസിദ്ധീകരിച്ചിരുന്ന അസോസിയേറ്റഡ് ജേര്‍ണല്‍ ലിമിറ്റഡ് യങ് ഇന്ത്യ ലിമിറ്റഡ് ഏറ്റെടുത്തതില്‍ സാമ്പത്തിക ക്രമക്കേട് നടന്നതായാണ് ഇഡിയുടെ കണ്ടെത്തല്‍. നാഷണല്‍ ഹെറാള്‍ഡ് പത്രവും അനുബന്ധ സ്വത്തുക്കളുമായി ബന്ധപ്പെട്ട് ഗാന്ധി കുടുംബം വന്‍തോതില്‍ കള്ളപ്പണം വെളുപ്പിച്ചെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. കള്ളപ്പണം വെളുപ്പിക്കലിലൂടെ 142 കോടി രൂപയുടെ ലാഭം ഗാന്ധി കുടുംബം സ്വന്തമാക്കിയെന്നാണ് വാദം.
2008-ലാണ് കടുത്ത സാമ്പത്തിക ബാധ്യതയെത്തുടര്‍ന്ന് നാഷണല്‍ ഹെറാള്‍ഡ് പത്രം പൂട്ടിയത്. 2010-ല്‍ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയുെ ചേര്‍ന്ന് രൂപീകരിച്ച യങ് ഇന്ത്യന്‍ എന്ന കമ്പനി നാഷണല്‍ ഹെറാള്‍ഡിന്റെ ഉടമസ്ഥരായ അസോസിയേറ്റഡ് ജേണല്‍സ് വാങ്ങുന്നത് തുച്ഛമായ തുകയ്ക്കാണ്. ഡൽഹി, ലഖ്‌നൗ, മുംബൈ അടക്കമുള്ള നഗരങ്ങളില്‍ രണ്ടായിരം കോടിയോളം വില മതിക്കുന്ന കെട്ടിടങ്ങള്‍ ഇതോടെ സോണിയയുടെയും രാഹുലിന്റെയും സ്വന്തമായി എന്ന് ഇഡി പറയുന്നു. യങ് ഇന്ത്യന്റെ 76% ഓഹരികളും രാഹുല്‍ ഗാന്ധിയുടെ പേരിലായിരുന്നു എന്നതിന് തെളിവുണ്ടെന്നും ഇഡി കോടതിയെ അറിയിരുന്നു.
SUMMARY: National Herald case; Relief for Sonia Gandhi and Rahul Gandhi














