ബെംഗളൂരു: ഷിരൂരിലെ മണ്ണിടിച്ചില്‍ കാണാതായ അര്‍ജുനായുള്ള തിരച്ചിൽ നാളെ പുനരാരംഭിക്കും. അര്‍ജുന്റെ ലോറിയില്‍ ബന്ധിച്ചിരുന്ന കയര്‍ ഉള്‍പ്പെടെയുള്ള നിര്‍ണായക കാര്യങ്ങള്‍ ഇന്നലെ നടത്തിയ തിരച്ചിലില്‍ കണ്ടെത്തിയിട്ടുണ്ട്. സ്വാതന്ത്ര്യദിനമായതിനാല്‍ ഇന്ന് തിരച്ചില്‍ ഉണ്ടാകില്ല. നാളെ മുതല്‍ വീണ്ടും തിരച്ചില്‍ നടക്കും. മണ്ണിനടിയില്‍ കിടക്കുന്ന കയര്‍ ഉള്‍പ്പെടെയുള്ളവ വടം ഉപയോഗിച്ച് ബന്ധിച്ച് വലിച്ചെടുക്കുന്ന പ്രവര്‍ത്തനങ്ങളാകും മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മാല്‍പെയുടെ നേതൃത്വത്തില്‍ നടക്കുക. ഇന്നലെ നടന്ന തിരച്ചില്‍ തൃപ്തികരമാണെന്ന് അര്‍ജുന്റെ കുടുംബം പ്രതികരിച്ചു.
നേവി നടത്തിയ തിരച്ചിലിലാണ് അര്‍ജുന്റെ ലോറിയില്‍ തടി കെട്ടിയിരുന്ന കയര്‍ കണ്ടെത്തിയത്. കയര്‍ തന്റെ ലോറിയിലേതാണെന്ന് ഉടമ മനാഫും സ്ഥിരീകരിച്ചു. എന്നാല്‍ നേവി കണ്ടെത്തിയ യന്ത്രഭാഗങ്ങള്‍ തന്റെ ലോറിയുടേത് അല്ലെന്ന് മനാഫ് പറഞ്ഞു. അത് ഒലിച്ചുപോയ ടാങ്കറിന്റെതാകാമെന്നാണ് മനാഫ് പറയുന്നത്.
അതേസമയം പുഴയുടെ അടിത്തട്ടില്‍ അടിഞ്ഞ് കൂടിയ മണ്ണും മരങ്ങളും പുഴയില്‍ മുങ്ങിയുള്ള തിരച്ചിലിന് തടസം സൃഷ്ടിക്കുന്നുവെന്ന് കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സൈല്‍ പറഞ്ഞു. അഞ്ച് മണിക്കൂര്‍ നീണ്ട തിരച്ചിലിൽ ഒന്നും കണ്ടെത്താനായില്ലെന്നും പാറയും മണ്ണും തടസമാകുന്നുവെന്നും ഈശ്വര്‍ മാല്‍പേ അറിയിച്ചു.
TAGS: ARJUN | LANDSLIDE
SUMMARY: Rescue mission for arjun to continue tomorrow