തിരുവനന്തപുരം: സെക്രട്ടേറിയേറ്റിന് മുന്നിൽ ആശാ വർക്കർമാരുടെ സമരം പുരോഗമിക്കുന്നതിനിടയിൽ ജനുവരിയിലെ ഓണറേറിയം കുടിശ്ശിക അനുവദിച്ച് സർക്കാർ. ഇതോടെ മൂന്നുമാസത്തെ കുടിശ്ശികയും തീർത്തു. മൂന്നുമാസത്തെ ഇൻസെന്റീവിലെ കുടിശ്ശികയും അനുവദിച്ചിട്ടുണ്ട്. ആശാ വർക്കർമാർ സമരം തുടങ്ങി 18ാം ദിവസമാണ് സർക്കാർ നടപടി.
കുടിശ്ശിക നൽകണമെന്നത് സമരക്കാരുടെ ഒരാവശ്യം മാത്രമാണ്. ഓണറേറിയം വർധിപ്പിക്കണമെന്നതാണ് പ്രധാന ആവശ്യം. 7000 രൂപയിൽ നിന്ന് 21000 രൂപയായി ഓണറേറിയം വർധിപ്പിക്കുക, വിരമിക്കുമ്പോൾ അഞ്ചുലക്ഷം രൂപ പെൻഷൻ അനുവദിക്കുക മുതലായ പ്രധാന ആവശ്യങ്ങളിൽ ഇനിയും സർക്കാർ തലത്തിൽ അനുകൂല തീരുമാനം ഉണ്ടായിട്ടില്ല. പ്രധാന ആവശ്യങ്ങൾ അംഗീകരിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് ആശാവർക്കർമാർ.
അതേസമയം ആശാ വർക്കേഴ്സിനോട് അനുഭാവപൂർവമായ സമീപനമാണ് സർക്കാരിനുള്ളതെന്നും വീണാ ജോർജ് മാധ്യമങ്ങളോട് പറഞ്ഞു. ഓണറേറിയം വർധിപ്പിക്കണമെന്നാണ് സംസ്ഥാനത്തിന്റെ നിലപാട്. കേന്ദ്രം നൽകാനുള്ള കുടിശിക 100 കോടി രൂപയോളമാണ്. സംസ്ഥാനത്തിന്റെ ഓണറേറിയം പൂർണമായി നൽകിയെന്നും മന്ത്രി വ്യക്തമാക്കി.കേന്ദ്ര ആരോഗ്യമന്ത്രിയുമായുള്ള ചർച്ചയിൽ ആദ്യം ഉന്നയിച്ചത് ആശാവർക്കേഴ്സിന്റെ കാര്യമെന്നും മന്ത്രി അറിയിച്ചു. ഇൻസെന്റീവുൾപ്പെടെ 89% എല്ലാ ആശാ വർക്കേഴ്സിനും ലഭിക്കുന്നുണ്ട്. 13,200 രൂപ വരെ ലഭിക്കുന്ന ആശമാർ ഉണ്ടെന്ന് മന്ത്രി കൂട്ടിച്ചേർത്തു. സാക്ഷരതാ മിഷനിലൂടെ പത്താം ക്ലാസ് യോഗ്യത പോലുമില്ലാത്തവരെ പത്താം ക്ലാസ് പൂർത്തീകരിച്ചാണ് ആശമാരാക്കിയിട്ടുള്ളത്. കമ്പ്യൂട്ടർ സാക്ഷരത അടക്കം ഇവർക്ക് കേരള സർക്കാർ നൽകിയെന്നും മന്ത്രി പറഞ്ഞു. രണ്ടായിരത്തിൽ താഴെ മാത്രം വർക്കേഴ്സാണ് സമരത്തിൽ പങ്കെടുക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
<BR>
TAGS : ASHA WORKERS | STRIKE
SUMMARY : Honorarium granted to ASHA workers