ബെംഗളൂരു: എടിഎമ്മിൽ നിറയ്ക്കാൻ കൊണ്ടുപോയ 7 കോടിരൂപ മോഷ്ടിച്ചു. എച്ച്ഡിഎഫ്‌സി ബാങ്കിന്റെ എടിഎമ്മുകളില്‍ നിറയ്ക്കാനായി കൊണ്ടുപോയ പണമാണ് സംഘം കൊള്ളയടിച്ചത്. നഗരത്തിലെ ജയനഗറിലെ അശോക് പില്ലറിന് സമീപം രാവിലെ 10 മണിക്കായിരുന്നു സംഭവം.
എടിഎമ്മില്‍ പണം നിറയ്ക്കാന്‍ പോയ വാഹനത്തില്‍ രണ്ട് ജീവനക്കാര്‍ ഉണ്ടായിരുന്നു. അശോക് പില്ലറിന് സമീപമെത്തിയപ്പോള്‍ ഒരു ഇന്നോവ കാറില്‍ എത്തിയ സംഘം തങ്ങള്‍ നികുതി വകുപ്പ് ഉദ്യോഗസ്ഥരാണെന്ന് അവകാശപ്പെട്ട്, പണം കൊണ്ടുപോയ വാഹനത്തിന് കുറുകെ കാര്‍ നിര്‍ത്തിയിട്ടു. ഇവര്‍ ഐഡി കാര്‍ഡുകള്‍ കാണിക്കുകയും രേഖകള്‍ പരിശോധിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇത് വിശ്വസിച്ച ജീവനക്കാരെ വാഹനത്തിനുള്ളിലേക്ക് കയറ്റുകയും പണം ഇന്നോവ കാറിലേക്ക് മാറ്റുകയും ചെയ്തു.
വിശ്വാസം ഉറപ്പിക്കുന്നതിനായി ജീവനക്കാരില്‍ നിന്ന് പല പേപ്പറുകളും സംഘം ഒപ്പിട്ട് വാങ്ങുകയും ചെയ്തു. കുറച്ചു ദൂരം സഞ്ചരിച്ച ശേഷം ഡയറി സര്‍ക്കിളില്‍ എത്തിയപ്പോള്‍, ജീവനക്കാരെ ബലം പ്രയോഗിച്ച് കാറില്‍ നിന്ന് പുറത്താക്കി. തുടര്‍ന്ന് കൊള്ളസംഘം ബെന്നാര്‍ഘട്ട റോഡിലൂടെ അതിവേഗം കടന്നു കളയുകയായിരുന്നു. ബെംഗളൂരു സൗത്ത് ഈസ്റ്റ് ഡിവിഷൻ പോലീസ്, ഫൊറൻസിക് സംഘം എന്നിവ സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു. സൗത്ത് ഈസ്റ്റേൺ ഡിവിഷൻ ഡിസിപി സാറ ഫാത്തിമ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. ബെംഗളൂരുവിലെ എല്ലാ ഡിവിഷനുകളിലും പോലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. പ്രതികൾക്കായുള്ള തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.
SUMMARY: Daylight robbery shocked Bengaluru; 7 crores stolen from ATM