ന്യൂഡൽഹി: പോലീസ് സേനയെ ആധുനികവത്കരിക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ തോക്കുകള്‍ വാങ്ങാനൊരുങ്ങി കേരള പോലീസ്. സേനയ്ക്ക് വേണ്ടി 250 എ.കെ-203 തോക്കുകള്‍ വാങ്ങാനാണ് നീക്കം. ഏതാണ്ട് 2.5 കോടി രൂപയുടെ ഇടപാടാണ് നടക്കുക. രാജ്യത്ത് ആദ്യമായാണ് ഒരു പോലീസ് സേന എ.കെ-203 തോക്കുകള്‍ സ്വന്തമാക്കുന്നത്.
കേരള പോലീസിന്റെ കൈവശമുള്ള ഇൻസാസ് അടക്കമുള്ള പഴക്കം ചെന്ന തോക്കുകള്‍ മാറ്റി കൂടുതല്‍ കൃത്യതയുള്ള ആയുധങ്ങള്‍ വാങ്ങുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. മാർച്ച് 31-നാണ് തോക്കുകള്‍ വാങ്ങാനുള്ള ടെൻഡർ ക്ഷണിച്ചിരിക്കുന്നത്. ഏത് സാഹചര്യത്തിലും കാര്യക്ഷമതയോടെ ഉപയോഗിക്കാൻ സാധിക്കുന്ന ആയുധം എന്നതാണ് എ.കെ-203 തോക്കുകളുടെ പ്രത്യേകത.
നിലവില്‍ കേരള പോലീസിന്റെ പക്കല്‍ എ.കെ-47, ഇൻസാസ്, ജർമൻ കമ്പനിയായ ഹെക്കർ ആൻഡ് കോഷിന്റെ എംപി5 എന്നീ തോക്കുകളാണ് ഉള്ളത്. ഇതിനൊപ്പം മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള ക്ലോസ് കോംബാറ്റ് പിസ്റ്റളുകളും പോലീസിന്റെ പക്കലുണ്ട്. ഇന്ത്യയില്‍ ഈ തോക്കുകള്‍ നിർമിക്കുന്ന ഒരേയൊരു കമ്പിനിയേയുള്ളു. അത് ഐ.ആർ.ആർ.പി.എല്‍ ആണ്.
ടെൻഡറില്‍ പങ്കെടുക്കുമെന്ന് ഐ.ആർ.ആർ.പി.എല്‍ വ്യക്തമാക്കിയിട്ടുമുണ്ട്. ഇന്ത്യ- റഷ്യ സംയുക്ത സംരംഭമായി അമേത്തിയില്‍ പ്രവർത്തിക്കുന്ന കമ്പനിയാണ് ഇൻഡോ-റഷ്യൻ റൈഫിള്‍സ് പ്രൈവറ്റ് ലിമിറ്റഡ്. നിലവില്‍ ഇന്ത്യൻ സൈന്യം മാത്രമാണ് എ.കെ-203 തോക്കുകള്‍ ഉപയോഗിക്കുന്നത്. സൈന്യത്തിന്റെ കൈവശം ഒരുലക്ഷത്തോളം എ.കെ-203 തോക്കുകളാണ് ഉള്ളത്.
TAGS : KERALA POLICE
SUMMARY : Kerala Police set to buy Indo-Russian AK-203