ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ്. സോമനാഥിന് മദ്രാസ് ഐഐടിയുടെ ഡോക്‌ടറേറ്റ്. ഐഐടിയുടെ 61-മത് ബിരുദദാന ചടങ്ങില്‍ വച്ചാണ് സോമനാഥിന് ഡോക്‌ടറേറ്റ് ബിരുദം ലഭിച്ചത്. അമേരിക്കൻ നൊബേല്‍ ജേതാവ് പ്രൊഫ.ബ്രയാന്‍ കെ. കൊബില്‍ക ചടങ്ങില്‍ മുഖ്യാതിഥിയായി. ഐഐടി മദ്രാസില്‍ നിന്നും ബിരുദം നേടിയത് വലിയ ബഹുമതിയായാണ് താന്‍ കാണുന്നതെന്ന് ഡോക്‌ടറേറ്റ് സ്വീകരിച്ചതിന് പിന്നാലെ എസ്. സോമനാഥ് പറഞ്ഞു.
റോക്കറ്റുകള്‍ വിക്ഷേപിക്കുമ്പോഴുണ്ടാകുന്ന പ്രകമ്പനം വലിയ വെല്ലുവിളികള്‍ സൃഷ്‌ടിക്കാറുണ്ട്. ഇത്തരം വൈബ്രേഷനുകള്‍ ഇല്ലാതാക്കാന്‍ എന്ത് ചെയ്യാനാകും എന്നതിലൂന്നിയായിരുന്നു തന്‍റെ ഗവേഷണം. ഇതിനായ വൈബ്രേഷന്‍ ഐസോലേറ്ററുകള്‍ സ്ഥാപിക്കുന്നത് സംബന്ധിച്ച ഗവേഷണമാണ് താന്‍ നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.
ഇത് പിഎസ്‌എല്‍വിയില്‍ ആദ്യമായി ഉപയോഗിക്കുകയും ചെയ്‌തു. ഈ വൈബ്രേഷന്‍ നിയന്ത്രിക്കാനായാല്‍ ഇലക്‌ട്രോണിക് സര്‍ക്യൂട്ടുകള്‍ നന്നായി പ്രവര്‍ത്തിക്കും. കൂടുതല്‍ കാലം ഇത് നിലനില്‍ക്കുകയും ചെയ്യുമെന്നും സോമനാഥ് വ്യക്തമാക്കി.
ആലപ്പുഴ ചേര്‍ത്തല സ്വദേശിയായ സോമനാഥ് അരൂര്‍ സെന്‍റ് അഗസ്റ്റിന്‍ സ്‌കൂളില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടിയ ശേഷം എറണാകുളം മഹാരാജാസ് കോളജില്‍ നിന്ന് പ്രീ ഡിഗ്രി പാസായി. പിന്നീട് കൊല്ലം ടികെഎം എഞ്ചിനീയറിങ് കോളജില്‍ നിന്ന് ബിരുദം നേടിയ അദ്ദേഹം ബെംഗളൂരു ഇന്ത്യന്‍ ഇസ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സസില്‍ നിന്ന് ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. 1985ല്‍ ഐഎസ്‌ആര്‍ഒയില്‍ ചേര്‍ന്നു.
TAGS: SOMANATH | ISRO | DOCTORATE
SUMMARY: ISRO chairman S Somanath receives PhD from IIT-Madras