തിരുവനന്തപുരം: ഐ ബി ഉദ്യോഗസ്ഥ മരിച്ച സംഭവത്തില്‍ കീഴടങ്ങിയ സഹപ്രവര്‍ത്തകനായ പ്രതി സുകാന്ത് സുരേഷിനെ അറസ്റ്റ് ചെയ്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കും. പ്രതിക്കായി കസ്റ്റഡി അപേക്ഷ നല്‍കുമെന്ന് ഡി സി പി ഫറാഷ് ടി അറിയിച്ചു. ഒളിവിലായിരുന്ന പ്രതി എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍ ഇന്നലെ കീഴടങ്ങുകയായിരുന്നു.
ഹൈക്കോടതി നേരത്തേ സുകാന്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിരുന്നു. കേസില്‍ പുറത്ത് വന്ന തെളിവുകള്‍ ഒരു മഞ്ഞുമലയുടെ അറ്റം മാത്രമാണെന്നും ഇനിയും നിരവധി തെളിവുകള്‍ സുകാന്തിനെതിരെ പുറത്ത് വരേണ്ടതുണ്ടെന്നും നിരീക്ഷിച്ചാണ് കോടതി നടപടി. കേസില്‍ അന്വേഷണം പൂര്‍ത്തിയാകേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് സുകാന്ത് കീഴടങ്ങിയത്.
തിരുവനന്തപുരം പേട്ട പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് മുൻകൂർ ജാമ്യം തേടി ഐ ബി ഉദ്യോഗസ്ഥനായ സുകാന്ത് സുരേഷ് ഹൈക്കോടതിയെ സമീപിച്ചത്. ബലാത്സംഗം, ആത്മഹത്യാ പ്രേരണ തുടങ്ങിയ കുറ്റങ്ങള്‍ ആയിരുന്നു പ്രതിക്കെതിരെ ചുമത്തിയിരുന്നത്. തുടർന്ന് ഒളിവില്‍ പോയ പ്രതി താൻ നിരപരാധിയാണെന്നും മരണത്തില്‍ പങ്കില്ലെന്നും അവകാശപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
ജാമ്യാപേക്ഷയെ പൊലീസ് ശക്തമായി എതിർത്തു. വാട്സ് ആപ് ചാറ്റുകള്‍ ഉള്‍പ്പെടെ പ്രതിക്കെതിരായ തെളിവുകള്‍ പോലീസ് കോടതിയില്‍ ഹാജരാക്കിയിരുന്നു. ആത്മഹത്യക്ക് പ്രേരിപ്പിക്കുന്നതും നിർബന്ധിക്കുന്നതുമാണ് വാട്സ് ആപ് ചാറ്റുകള്‍ എന്ന് പൊലീസ് ചൂണ്ടിക്കാട്ടി. പോലീസ് വാദങ്ങള്‍ അംഗീകരിച്ച കോടതി സുകാന്ത് ഉന്നയിച്ച വാദങ്ങള്‍ പൂർണമായും തള്ളി. മുൻകൂർ ജാമ്യത്തിന് പ്രതിക്ക് അർഹതയില്ലെന്ന് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് വ്യക്തമാക്കി. തിരുവനന്തപുരം വിമാനത്താവളത്തിലെ എമിഗ്രേഷൻ വിഭാഗം ഉദ്യോഗസ്ഥയായ യുവതി മാർച്ച് 24 നാണ് ട്രെയിനിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്തത്.
TAGS : LATEST NEWS
SUMMARY : IB officer’s death; accused arrested