കണ്ണൂർ: കണ്ണൂർ കൈതപ്രത്ത് ഗുഡ്‌സ് ഓട്ടോ ഡ്രൈവർ വെടിയേറ്റ് മരിച്ചു. കൈതപ്രം സ്വദേശി രാധാകൃഷ്ണൻ (49) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പെരുമ്പടവ് സ്വദേശി സന്തോഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു. രാത്രി 7.30ഓടെയാണ് സംഭവം. കൈതപ്രം വായനശാലയ്ക്ക് സമീപം പുതുതായി നിർമ്മിക്കുന്ന വീട്ടിൽ നിന്നാണ് വെടിവയ്പ് നടന്നത്. കുടുംബ പ്രശ്‌നങ്ങളാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം.
ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് വീട്ടിനുള്ളിൽ രാധാകൃഷ്ണൻ്റെ മൃതദേഹം കണ്ടത്. ഉടൻ കണ്ണൂർ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വീടിനുള്ളിൽ നിന്നാണ് സന്തോഷിനെ പോലീസ് പിടികൂടിയത്. ലൈസൻസുള്ള തോക്ക് സ്വന്തമായുള്ള ഇയാൾ വെടിവയ്പ്പിൽ പരിശീലനം നേടിയിട്ടുണ്ട്. കാട്ടുപന്നിയെ വെടിവയ്ക്കാനായി പഞ്ചായത്തിനു കീഴിലുള്ള ടാസ്‌ക് ഫോഴ്‌സിലെ അംഗം കൂടിയാണ് ഇയാൾ.
സന്തോഷ് ഭാര്യയെ ശല്യം ചെയ്യുന്നുവെന്ന് കൊല്ലപ്പെട്ട രാധാകൃഷ്ണൻ മാസങ്ങൾക്ക് മുൻപ് പോലീസിൽ പരാതി നൽകിയതായാണ് വിവരം. അതേസമയം സംഭവത്തിന് പിന്നിൽ സാമ്പത്തിക തർക്കമാണ് കാരണമെന്ന് നാട്ടുകാർ പറഞ്ഞു.
TAGS: CRIME | KERALA
SUMMARY: Goods auto driver killed in Kannur, one in custody