കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഒന്നാം പ്രതിയായ പള്‍സർ സുനിക്ക് വിചാരണ കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. സുപ്രീം കോടതി നിർദേശപ്രകാരം എറണാകുളം പ്രിൻസിപ്പല്‍ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. രണ്ടു പേരുടെ ആള്‍ജാമ്യം വേണം, ഒരു ലക്ഷംരൂപയുടെ ബോണ്ട് കെട്ടിവയ്ക്കണം എന്നിവയാണു ജാമ്യ വ്യവസ്ഥകള്‍.
എല്ലാ തിങ്കളാഴ്ചയും പോലീസ് സ്റ്റേഷനില്‍ ഹാജരാകണം, കോടതിപരിധി വിട്ടുപോകരുത്, ഒരു ഫോണ്‍ മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ, ഒരു സിം മാത്രമേ ഉപയോഗിക്കാവൂ, മാധ്യമങ്ങളോട് സംസാരിക്കാൻ പാടില്ല എന്നിങ്ങനെയാണ് മറ്റു വ്യവസ്ഥകള്‍.
കേസില്‍ ജാമ്യവ്യവസ്ഥയില്‍ വാദം കേള്‍ക്കവെ, ഒന്നാം പ്രതിയായ പള്‍സര്‍ സുനിയുടെ ജീവന് ഭീഷണി ഉണ്ടായേക്കാമെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു. പ്രതിക്ക് പോലീസ് സംരക്ഷണം നല്‍കണം. പള്‍സര്‍ സുനി ജാമ്യത്തിലിറങ്ങിയാല്‍ അതിജീവിതയുടെ സ്വകാര്യതയും സുരക്ഷയെയും ബാധിക്കരുതെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു.
സുനിയുടെ ജീവന് ഭീഷണിയുണ്ടെന്ന കാര്യം പ്രോസിക്യൂഷന്‍ ഉന്നയിച്ചപ്പോള്‍, ഇതെന്തുകൊണ്ട് സുപ്രീംകോടതിയെ അറിയിച്ചില്ലെന്ന് കോടതി ചോദിച്ചു. പള്‍സര്‍ സുനി ബന്ധപ്പെട്ട പോലീസ് സ്റ്റേഷനില്‍ ഹാജരാകുന്നത് ഉള്‍പ്പെടെയുള്ള നിര്‍ദേശങ്ങള്‍ ജാമ്യവ്യവസ്ഥയില്‍ ഏര്‍പ്പെടുത്തണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. പ്രതിയുടെ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യത്തില്‍ നടപടിയെടുക്കേണ്ടത് സര്‍ക്കാരാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
TAGS : PULSAR SUNI | BAIL
SUMMARY : Bail with strict conditions: Pulsar Suni out of jail after seven-and-a-half years