കേരളത്തെ ഞെട്ടിച്ച് വീണ്ടും ഇരട്ടക്കൊലപാതകം. പത്തനംതിട്ട കൂടലിൽ ഭാര്യയെയും ആൺ സുഹൃത്തിനെയും ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി. ഇന്നലെ രാത്രിയോടെ ആയിരുന്നു സംഭവം. പാടം പടയണിപ്പാറ എരുത്വാപ്പുഴ ബൈജു വിലാസത്തിൽ വൈഷ്ണവി (27), സുഹൃത്ത് പാടം വിഷ്ണു ഭവനിൽ വിഷ്ണു (34) എന്നിവരാണ് കൊല്ലപ്പെട്ടത്. സാമ്പത്തിക തർക്കങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്ന് സംശയം.
വൈഷ്ണവിയുടെ ഭർത്താവ് ബൈജുവിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. പ്രതി ബൈജുവിന് ഭാര്യയെ സംശയം ഉണ്ടായിരുന്നുവെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. സംശയം ആരോപിച്ച് ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടായിരുന്നു. തുടർന്ന് വൈഷ്ണവി അയൽക്കാരനായ സുഹൃത്ത് വിഷ്ണുവിൻറെ വീട്ടിലേക്ക് എത്തി. ബൈജു കൊടുവാളുമായി വൈഷ്ണവിയെ പിന്തുടർന്ന് വിഷ്ണുവിൻറെ വീട്ടിൽ വച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
വിഷ്ണുവും ബൈജുവും ഒരുമിച്ച് പഠിച്ചവരായിരുന്നു. സംഭവ സ്ഥലത്ത് വച്ച് തന്നെ വൈഷ്ണവി മരിച്ചു. വിഷ്ണുവിനെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരിച്ചു. വിഷ്ണുവിന്റെ തലയിൽ എട്ടോളം വെട്ടുകൾ ഏറ്റിട്ടുണ്ടെന്നാണ് വിവരം. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ പത്തനംതിട്ട താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
ആക്രമണം നടത്തിയ ശേഷം ബൈജു സുഹൃത്തുക്കളെ ഇക്കാര്യം അറിയിക്കുകയായിരുന്നു. സുഹൃത്തുക്കൾ പോലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് ബൈജുവിനെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
<br>
TAGS : MURDER | PATHANAMTHITTA
SUMMARY : Another double murder shocks Kerala; Wife and friend hacked to death in Pathanamthitta