ബെംഗളൂരു: സംസ്ഥാനത്തെ പ്ലാറ്റ്‌ഫോം അധിഷ്ഠിത ഗിഗ് തൊഴിലാളികളുടെ ക്ഷേമത്തിനും സംരക്ഷണത്തിനുമായുള്ള ബിൽ മന്ത്രിസഭ പാസാക്കി. ക്ഷേമ വ്യവസ്ഥകൾ നടപ്പിലാക്കുന്നതിനായി സർക്കാർ ഓർഡിനൻസ് നടപ്പാക്കുമെന്ന് തൊഴിൽ വകുപ്പ് മന്ത്രി സന്തോഷ് ലാഡ് പറഞ്ഞു. ഗിഗ് വർക്കേഴ്‌സിന്റെ അവകാശങ്ങൾക്ക് പ്രാധാന്യം നൽകുന്നതാണ് ബിൽ. ഓരോ ഓർഡറിലും തൊഴിലാളിക്ക് നൽകുന്ന പേയ്‌മെന്റിന്റെ ഒന്ന് മുതൽ 5 ശതമാനം വരെ ക്ഷേമ ഫീസ് നിർദ്ദേശിക്കുന്നുണ്ട്. ഈ തുക തൊഴിലാളികൾക്കുള്ള ക്ഷേമനിധിയിലേക്ക് പോകും.
ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ വഴി തൊഴിലാളികളുടെ രജിസ്ട്രേഷൻ, ക്ഷേമ ഫീസ് പിരിവ്, സാമൂഹിക സുരക്ഷാ പദ്ധതികൾ നടപ്പിലാക്കൽ എന്നിവ ഉറപ്പാക്കാൻ ഗിഗ് വർക്കേഴ്‌സ് വെൽഫെയർ ബോർഡ് സ്ഥാപിക്കും. നിയമം ആരംഭിച്ച് 45 ദിവസത്തിനുള്ളിൽ എല്ലാ ഗിഗ് വർക്കേഴ്‌സിന്റെയും ഡാറ്റാബേസ് ബോർഡിന് നൽകാൻ അതാത് പ്ലാറ്റ്ഫോർമുകളോട് നിർദേശിച്ചിട്ടുണ്ട്. ക്ഷേമ ഫീസ് പിരിവിൽ സുതാര്യത കൊണ്ടുവരുന്നതിനായി പേയ്‌മെന്റ് ആൻഡ് വെൽഫെയർ ഫീസ് വെരിഫിക്കേഷൻ സിസ്റ്റം അവതരിപ്പിക്കാനും ബില്ലിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്.
തൊഴിലാളികൾക്ക് നൽകുന്ന ഓരോ പേയ്‌മെന്റും ക്ഷേമ ഫീസും ഈ സിസ്റ്റത്തിലേക്ക് അയയ്ക്കും. ബിൽ അനുസരിച്ച് സാധുവായതും രേഖാമൂലമുള്ളതുമായ കാരണവും 14 ദിവസത്തെ മുൻകൂർ നോട്ടീസും ഇല്ലാതെ ഒരു തൊഴിലാളിയെയും പിരിച്ചുവിടാൻ കഴിയില്ല.
TAGS: KARNATAKA | GIG WORKERS
SUMMARY: Karnataka Cabinet clears Platform-based Gig Workers’ Bill