ബെംഗളൂരു: ജാതി സെൻസസ് സർവേ റിപ്പോർട്ട് കർണാടക മന്ത്രിസഭയിൽ അവതരിപ്പിച്ചു. റിപ്പോർട്ട് ഏപ്രിൽ 17ന് വിശദമായി ചർച്ച ചെയ്യും. തുടർന്ന് റിപ്പോർട്ട് നടപ്പാക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കുമെന്ന് പിന്നാക്ക വിഭാഗ ക്ഷേമ മന്ത്രി ശിവരാജ് തംഗദഗി പറഞ്ഞു. 2015ൽ കർണാടക സംസ്ഥാന പിന്നാക്ക വിഭാഗം കമ്മീഷൻ തലവനായിരുന്ന എച്ച്. കാന്തരാജാണ് സർവേ നടത്തിയത്. പിന്നീട് കമ്മിഷൻ മേധാവിയായ കെ. ജയപ്രകാശ് ഹെഗ്ഡെ 2024 ഫെബ്രുവരിയിൽ റിപ്പോർട്ടിനു അന്തിമരൂപം നൽകി. മുദ്രവച്ച കവറിലാണ് ഇത് മന്ത്രിസഭ മുമ്പാകെ സമർപ്പിച്ചത്.
റിപ്പോർട്ട് എല്ലാ മന്ത്രിമാർക്കും നൽകുമെന്നും അടുത്ത യോഗത്തിന് മുമ്പായി ഇതിലെ കണ്ടെത്തലുകൾ പഠിക്കാൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. വിവിധ ജാതികളെയും സമുദായങ്ങളെയും കുറിച്ചുള്ള വിശദാംശങ്ങൾ അടങ്ങിയ 50 അധ്യായങ്ങളാണ് റിപ്പോർട്ടിലുള്ളത്. അതേസമയം സർവേ നടത്തിയത് കാര്യക്ഷമമായല്ലെന്നു കാട്ടി ലിംഗായത്ത്, വൊക്കലിംഗ വിഭാഗങ്ങൾ രംഗത്തെത്തി. ഭാരത് ഇലക്ട്രോണിക്സുമായി ചേർന്നാണ് ഡാറ്റകൾ ക്രമീകരിച്ചത്. 2015ൽ കർണാടകയിലെ ജനസംഖ്യ 6.35 കോടി ആയിരുന്നുവെന്നും സർവേയിൽ 5.98 കോടി ജനങ്ങളെ പരിഗണിച്ചതെന്നുമാണ് മന്ത്രി അറിയിച്ചത്. 37 ലക്ഷം പേർ മാത്രമാണ് സർവേ വിവരങ്ങളിൽ നിന്ന് പുറത്തായതെന്നും ഇത് ആകെ ജനസംഖ്യയുടെ 5.83 ശതമാനം മാത്രമേ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞിരുന്നു. 2023ലെ നിയമസഭാ തിരഞ്ഞെടുപ്പ്, 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പ് എന്നിവയുടെ സമയത്ത് ജാതി സെൻസസിൽ നടപടി സ്വീകരിക്കുമെന്ന് കോൺഗ്രസ് പ്രഖ്യാപിച്ചിരുന്നു.
TAGS: KARNATAKA | CASTE CENSUS REPORT
SUMMARY: Caste census report placed before Karnataka Cabinet