ജീവന് ഭീഷണിയുണ്ടെന്നും പോലീസ് സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് തമിഴ് നടിയും രാഷ്ട്രീയ പ്രവർത്തകയുമായ ഗൗതമി ചെന്നൈ പോലീസ് കമീഷണർക്ക് പരാതി നല്‍കി. സ്വത്ത് തർക്കവുമായി ബന്ധപ്പെട്ടാണ് പല വ്യക്തികളില്‍ നിന്നും ഭീഷണി വരുന്നതെന്ന് പരാതിയില്‍ ഗൗതമി പറയുന്നു.
നീലങ്കരയില്‍ തനിക്കുള്ള ഒമ്പതു കോടി രൂപ വിലവരുന്ന വസ്തു അഴകപ്പൻ എന്നയാള്‍ കൈവശപ്പെടുത്തിയെന്ന് ആരോപിച്ച് ഗൗതമി നേരത്തേ പോലീസില്‍ പരാതി നല്‍കിയിരുന്നു. കോടതി ഉത്തരവിനെത്തുടർന്ന് വസ്തു മുദ്രവെച്ചിരിക്കുകയാണ്. ഇവിടത്തെ അനധികൃത നിർമിതികള്‍ പൊളിച്ചുകളയുന്നതിനായി ചില ഉദ്യോഗസ്ഥർ കൈക്കൂലി ചോദിക്കുന്നുണ്ടെന്നും ചില അഭിഭാഷകർ ഭീഷണി മുഴക്കുന്നുണ്ടെന്നും ഗൗതമി പറയുന്നു.
ചിലർ പ്രതിഷേധ പ്രകടനത്തിന് പദ്ധതിയിടുന്നുണ്ടെന്നും അറിഞ്ഞു. അത് തന്നെ അപായപ്പെടുത്താനുള്ള പദ്ധതിയുടെ ഭാഗമാണെന്ന് സംശയിക്കുന്നെന്ന് പരാതിയില്‍ പറയുന്നു. ബിജെപി പ്രവർത്തകയായിരുന്ന നടി കഴിഞ്ഞ വർഷം അണ്ണാ ഡിഎംകെയില്‍ ചേർന്നിരുന്നു.
തന്റെ സ്വത്തു തട്ടിയെടുത്തയാളെ പാർട്ടി നേതൃത്വം സംരക്ഷിക്കാൻ ശ്രമിച്ചു എന്നാരോപിച്ചാണ് ഗൗതമി ബിജെപി വിട്ടത്. തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം ഭാഷകളില്‍ തിരക്കുള്ള നടിയായിരുന്ന ഗൗതമി ആന്ധ്രയിലും കർണാടകത്തിലും തമിഴ്നാട്ടിലും ബിജെപിക്കുവേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയിരുന്നു.
TAGS : LATEST NEWS
SUMMARY : Actress Gautami seeks police protection