ബെംഗളൂരു: ടാറ്റൂ പാർലറുകൾക്ക് സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പാക്കുന്നതിനായി കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താനൊരുങ്ങി സംസ്ഥാന സർക്കാർ. ടാറ്റൂ ചെയ്യുന്നതിനുള്ള പുതിയ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കുമെന്ന് ആരോഗ്യ മന്ത്രി ദിനേശ് ഗുണ്ടു റാവു പറഞ്ഞു. ഭക്ഷ്യസുരക്ഷാ വകുപ്പ് അടുത്തിടെ നടത്തിയ പരിശോധനകളിൽ ടാറ്റൂ മഷി സാമ്പിളുകളിൽ 22തരം ലോഹങ്ങൾ കണ്ടെത്തിയതായും, സൂക്ഷ്മാണുക്കളും ഘനലോഹങ്ങളും മൂലമുണ്ടാകുന്ന ചർമ്മരോഗങ്ങൾ ഉൾപ്പെടെയുള്ള ആരോഗ്യ അപകടങ്ങളെക്കുറിച്ചുള്ള ആശങ്കകൾ ഉയർന്നതായും ആരോഗ്യമന്ത്രി പറഞ്ഞു.
കർണാടകയിലുടനീളം ഭക്ഷ്യസുരക്ഷാ വകുപ്പ് ടാറ്റൂ മഷി പരിശോധനകൾ നടത്തിയിട്ടുണ്ട്. ടാറ്റൂ മഷി സാമ്പിളുകളിൽ 22തരം ഹാനികാരകമായ ലോഹങ്ങൾ പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഇവന് ജീവന് വരെ അപകടമായേക്കാമെന്ന് റാവു പറഞ്ഞു. ഇഡലി നിർമാണത്തിൽ പ്ലാസ്റ്റിക് ഉപയോഗം നിരോധിച്ചതിനു തൊട്ടുപിന്നാലെയാണിത്. ആരോഗ്യത്തിന് ഹാനികരമായ പ്ലാസ്റ്റിക് വസ്തുക്കൾ ഇഡ്ഡലി തയ്യാറാക്കുന്നതിൽ ഉപയോഗിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകുമെന്ന് കണ്ടെത്തിയതോടെയായിരുന്നു സർക്കാർ നടപടി. സംസ്ഥാനത്തുടനീളം എല്ലായിടത്തും ഭക്ഷണവും മറ്റുമായി ബന്ധപ്പെട്ട് പരിശോധന പുരോഗമിക്കുകയാണ്. ആരോഗ്യത്തിനു അപകടരമായേക്കാവുന്ന എല്ലാത്തരം വസ്തുക്കൾക്കും നിയന്ത്രണം ഏർപ്പെടുത്തുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
TAGS: KARNATAKA | TATTOO
SUMMARY: Govt plans to introduce tattoo parlour regulations