ബെംഗളൂരു: സംസ്ഥാനത്ത് ഡെങ്കിപ്പനി കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ചികിത്സ പ്രോട്ടോക്കോളുകൾ നടപ്പിലാക്കാൻ എല്ലാ ഗ്രാമപഞ്ചായത്തുകൾക്കും ജില്ലാ ഭരണകൂടങ്ങൾക്കും നിർദേശം നൽകി സർക്കാർ. ശുചിത്വ നിലവാരം നിലനിർത്തുന്നതിന് ജലസംഭരണികൾ, പൊതു ടോയ്‌ലറ്റുകൾ എന്നിവ പതിവായി വൃത്തിയാക്കുന്നത് ഉറപ്പാക്കണമെന്ന് സർക്കാർ നിർദേശിച്ചു.
ഡെങ്കിപ്പനി പ്രതിരോധ പ്രവർത്തനങ്ങൾ സജീവമായി പ്രോത്സാഹിപ്പിക്കുന്നതിനായി ഗ്രാമപഞ്ചായത്തുകൾ ഗ്രാമ ആരോഗ്യം, ശുചിത്വം, പോഷകാഹാര സമിതികൾ രൂപീകരിക്കണമെന്ന് ഗ്രാമവികസന, പഞ്ചായത്ത് രാജ് മന്ത്രി പ്രിയങ്ക് ഖാർഗെ നിർദ്ദേശിച്ചു. രോഗപ്രതിരോധ നടപടികൾക്കായി മുൻകരുതൽ നടപടികൾ ഉടൻ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ആരോഗ്യ വകുപ്പിൻ്റെ കണക്കുകൾ പ്രകാരം, ഈ വർഷം ജനുവരി മുതൽ ജൂൺ 7 വരെ സംസ്ഥാനത്ത് 7,165 ഡെങ്കിപ്പനി കേസുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. ബിബിഎംപി പരിധിയിൽ 1,988 കേസുകളാണുള്ളത്. ഗ്രാമപ്രദേശങ്ങളിൽ ഡെങ്കിപ്പനി വ്യാപിക്കുന്നത് തടയുന്നതിനും ഡെങ്കിപ്പനി കേസുകൾ ഫലപ്രദമായി നിയന്ത്രിക്കുന്നതിനുമായി അടിയന്തര നടപടികൾ സ്വീകരിക്കാൻ നിർദേശിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
TAGS: KARNATAKA | DENGUE FEVER
SUMMARY: Karnataka govt. issues directive to implement protocol in gps