ബെംഗളൂരു: ഡെങ്കിപ്പനി ബാധിച്ചുള്ള മരണങ്ങൾ തെറ്റായി റിപ്പോർട്ട് ചെയ്ത രണ്ട് സ്വകാര്യ ആശുപത്രികൾക്ക് നോട്ടീസ് അയച്ച് ബിബിഎംപി. കർണാടക പ്രൈവറ്റ് മെഡിക്കൽ എസ്റ്റാബ്ലിഷ്‌മെൻ്റ് (കെപിഎംഇ) ആക്‌ട് പ്രകാരം ആശുപത്രികൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ബിബിഎംപി സ്പെഷ്യൽ കമ്മീഷണർ (ആരോഗ്യം) സുരൽക്കർ വികാസ് കിഷോർ പറഞ്ഞു. ആശുപത്രിയിൽ കഴിഞ്ഞ ഒരാഴ്ചക്കകം മൂന്ന് പേരാണ് ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്.
എന്നാൽ ആശുപത്രി റെക്കോർഡിൽ ആകെ ഒരാൾ മാത്രമാണ് ഇതുവരെ ഡെങ്കിപ്പനി ബാധിച്ച് മരിച്ചിട്ടുള്ളത്. ആശുപത്രിയുടെ ഭാഗത്ത് നിന്നും ഗുരുതര വീഴ്ചയാണ് സംഭവിച്ചതെന്ന് ബിബിഎംപി ചൂണ്ടിക്കാട്ടി. നിലവിൽ സ്റ്റാൻഡേർഡ് പ്രോട്ടോക്കോൾ പാലിക്കുന്നതിലും സ്വകാര്യ ആശുപത്രികൾ പരാജയപ്പെട്ടതായി ബിബിഎംപിയുടെ ഓഡിറ്റ് കണ്ടെത്തി. ഡെങ്കിപ്പനിയുടെ ലക്ഷണങ്ങളുള്ള പലർക്കും, സ്ഥിരീകരണ പരിശോധനകൾ നടത്തിയിരുന്നില്ല. ഇതെല്ലാം ഗുരുതരമായ ചട്ടലംഘനമാണെന്ന് വികാസ് കിഷോർ വ്യക്തമാക്കി.
TAGS: KARNATAKA | DENGUE FEVER
SUMMARY: Dengue: 2 Hosps Get Notices Over Death Error