ബെംഗളൂരു: തഹസിൽദാരുടെ വാഹനത്തിന് തീയിട്ട യുവാവിനെ കസ്റ്റഡിയിലെടുത്തു. ചിത്രദുർഗ സ്വദേശി പൃഥ്വിരാജ് ആണ് അമ്മയുടെ പരാതി സ്വീകരിക്കാൻ പോലീസ് വിസമ്മതിച്ചതിനെ തുടർന്ന് തഹസിൽദാരുടെ വാഹനത്തിന് തീയിട്ടത്. ചള്ളക്കെരെ തഹസിൽദാരുടെ ഓഫീസിന് പുറത്ത് വെള്ളിയാഴ്ചയാണ് സംഭവം.
വാഹനത്തിന് കാര്യമായ കേടുപാടുകൾ സംഭവിക്കുന്നതിന് മുമ്പ് ഓഫീസ് ജീവനക്കാർ ചേർന്ന് തീയണച്ചു. പൃഥ്വിരാജിനെ സംഭവസ്ഥലത്ത് വെച്ച് പോലീസ് കസ്റ്റഡിയിലെടുക്കുകയും സർക്കാർ സ്വത്ത് നശിപ്പിക്കുകയും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ചെയ്തതിന് കേസെടുക്കുകയും ചെയ്തു.
ബെംഗളൂരുവിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന പൃഥ്വിരാജിനെ ജൂലൈയിൽ കാണാതായിരുന്നു. തുടർന്ന് മകനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി മാതാവ് ചള്ളക്കെരെ പോലീസ് സ്റ്റേഷനിൽ പരാതി നൽകാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ജൂലൈ 23ന് പൃഥ്വിരാജ് വീട്ടിൽ തിരിച്ചെത്തിയ ശേഷം അമ്മയുടെ പരാതി സ്വീകരിക്കാത്തത് സംബന്ധിച്ച് പോലീസിനോട് ചോദിച്ചറിയാൻ ശ്രമിച്ചെങ്കിലും പോലീസ് ഇയാളെ വീട്ടിലേക്ക് പറഞ്ഞയച്ചു.
ഇതുമായി ബന്ധപ്പെട്ട് , ഓഗസ്റ്റ് 14 ന് വിധാന സൗധയ്ക്ക് സമീപം മോട്ടോർ ബൈക്ക് കത്തിച്ച് പൃഥ്വിരാജ് പ്രതിഷേധിച്ചിരുന്നു. എന്നാൽ കേസെടുത്ത ശേഷം പോലീസ് ഇയാളെ പറഞ്ഞയക്കുകയായിരുന്നു. തന്നെയും അമ്മയെയും പോലീസ് അപമാനിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് വീണ്ടും തഹസീൽദാരുടെ വാഹനവും പൃഥ്വിരാജ് കത്തിക്കാൻ ശ്രമിച്ചത്.
TAGS: KARNATAKA | CUSTODY
SUMMARY: Man sets Tehsildar’s vehicle on fire in Chitradurga, detained by police