തൃശൂര്‍: സംസ്ഥാനത്തെ തന്നെ നീളം കൂടിയ ആകാശപാത (സ്‌കൈ വാക്ക്) വെള്ളിയാഴ്ച തുറക്കും. തൃശൂര്‍ ശക്തന്‍ നഗറില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ ആകാശപാത നേരത്തെ പൊതുജനങ്ങള്‍ക്കായി തുറന്നിരുന്നു. പിന്നീട് കൂടുതല്‍ സുരക്ഷിതമാക്കാന്‍ അടച്ചിട്ടിരിക്കുകയായിരുന്നു. ചില്ലുകള്‍ കൊണ്ട് വശങ്ങള്‍ സുരക്ഷിതമാക്കി ഉള്‍ഭാഗം പൂര്‍ണമായും ശീതീകരിച്ചിട്ടുണ്ട്. ഇതിലേക്ക് കയറാന്‍ ലിഫ്റ്റുകളും ഒരുക്കിയിട്ടുണ്ട്.
കോര്‍പറേഷന്‍ അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വൃത്താകൃതിയില്‍ നിര്‍മിച്ച ആകാശപാതക്ക് 5.50 കോടി രൂപയാണ് ചെലവായത്. ആകാശപാതയുടെ മുകളില്‍ സ്ഥാപിച്ച 50 കിലോ വോട്ടിന്റെ സൗരോര്‍ജ പാനലുകള്‍ ഉപയോഗിച്ചാണ് എ.സി, ലൈറ്റുകള്‍, ലിഫ്റ്റുകള്‍ എന്നിവ പ്രവര്‍ത്തിക്കുക.
നേരത്തെ, എട്ട് കോടി രൂപ ചെലവിട്ടാണ് നവീകരണം നടത്താൻ തീരുമാനിച്ചിരുന്നത്, എന്നാല്‍ ധൂര്‍ത്താണ് നടക്കുന്നതെന്നും വിജിലന്‍സ് അന്വേഷണം വേണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. ശക്തൻ നഗറിലെ ആകാശപാത നഗരവികസനത്തിൽ നിർണായകമായ പ്രവർത്തനമായി കണക്കാക്കിയിരുന്ന ആകാശപാത കഴിഞ്ഞ വർഷം ഓഗസ്റ്റ് 15 ന് കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തിരുന്നു.
നഗരത്തിൽ ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെടുന്ന പ്രധാന കേന്ദ്രങ്ങളിലൊന്നായ ശക്തൻ നഗറിൽ ഒരുമിപ്പിക്കുന്ന നാലു റോഡുകളെയാണ് ആകാശപാത ബന്ധിപ്പിക്കുന്നത്. പാത തുറക്കുന്നതോടെ തിരക്കേറിയ ശക്തനിലെ തെരുവുകളിലൂടെയുള്ള കാൽനടയാത്ര അവസാനിക്കുമെന്നാണ് കരുതുന്നത്. പ്രവർത്തനം ആരംഭിക്കുന്നതോടെ ലക്ഷക്കണക്കിന് രൂപയുടെ വരുമാനമാണ് കോര്‍പറേഷന്‍ ലക്ഷ്യമിടുന്നത്.
<br>
TAGS : THRISSUR
SUMMARY :