ന്യൂഡൽഹി: നിതി ആയോഗിന്റെ സുസ്ഥിര വികസന ലക്ഷ്യ (എസ്.ഡി.ജി.) സൂചികയിൽ വീണ്ടും ഒന്നാംസ്ഥാനം നിലനിർത്തി കേരളം. ഉത്തരാഖണ്ഡും കേരളത്തിനൊപ്പം ഒന്നാം സ്ഥാനത്തുണ്ട്. 79 പോയിന്റുകള്‍ നേടിയാണ് കേരളവും ഉത്തരാഖണ്ഡും ഒന്നാം സ്ഥാനത്തെത്തിയത്.
നിതി ആയോഗ് സി.ഇ.ഒ. ബി.വി.ആർ. സുബ്രഹ്‌മണ്യമാണ് സൂചിക പുറത്തിറക്കിയത്. സാമൂഹിക, സാമ്പത്തിക, പാരിസ്ഥിതിക മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും വികസനം കണക്കാക്കുന്ന സൂചികയാണ് നീതി ആയോഗിന്റെ സുസ്ഥിര വികസന സൂചിക. 16 ഗോളുകളാണ് നീതി ആയോഗ് നിശ്ചയിച്ചിരിക്കുന്നത്. ഈ ലക്ഷ്യങ്ങള്‍ മറികടക്കുന്ന സംസ്ഥാനങ്ങളാണ് പട്ടികയില്‍ മുന്നിലെത്തുക.
78 പോയിന്റുകളുമായി തമിഴ്‌നാട് രണ്ടാം സ്ഥാനത്തും 77 പോയിന്റുകളുമായി ഗോവ മൂന്നാം സ്ഥാനത്തുമെത്തി. 57 പോയിന്റുകളുമായി ബിഹാറാണ് ഏറ്റവും പിന്നില്‍. ഝാര്‍ഖണ്ഡിന് 62 പോയിന്റുകളും നാഗാലാന്‍ഡിന് 63 പോയിന്റുകളും ലഭിച്ചു. ഈ മൂന്നു സംസ്ഥാനങ്ങളാണ് സൂചികയില്‍ ഏറ്റവും മോശം പ്രകടനം കാഴ്ചവെച്ചത്. കേന്ദ്രഭരണ പ്രദേശങ്ങളില്‍ ചണ്ഡീഗഡ്, ജമ്മു കശ്മീര്‍, പുതുച്ചേരി, ആന്‍ഡമാന്‍ നിക്കോബാര്‍, ഡല്‍ഹി എന്നിവരാണ് ടോപ് ഫൈവില്‍ എത്തിയത്.
2023-24 വര്‍ഷം രാജ്യത്തെ സുസ്ഥിര വികസന ലക്ഷ്യം 71 പോയിന്റുകള്‍ പിന്നിട്ടുവെന്നാണ് നീതി ആയോഗ് കണക്കാക്കുന്നത് .2020-21 വര്‍ഷം ഇത് 66 ആയിരുന്നു. അതേസമയം പതിനാറ് ലക്ഷ്യങ്ങളില്‍ അഞ്ചാമത്തെ ഗോളായ ലിംഗസമത്വം ദേശീയ തലത്തില്‍ 50 പോയിന്‍റിലും താഴെയാണ് നില്‍ക്കുന്നത്.
<BR>
TAGS : NITI AAYOG | KERALA
SUMMARY : NITI Aayog’s Sustainable Development Index. Kerala tops again