ബെംഗളൂരു: ജമ്മു കശ്മീരിലെ പഹൽഗാം ഭീകരക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ കർണാടക സ്വദേശിയായ വ്യവസായിയും ഉൾപ്പെട്ടതായി വിവരം. ശിവമൊഗ സ്വദേശി മഞ്ജുനാഥ റാവു ആണ് മരിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യ പല്ലവിയും കുടുംബവും സുരക്ഷിതരാണെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. ഇവരെ നാട്ടിലെത്തിക്കാൻ കർണാടകയിൽ നിന്ന് ഉടൻ ഉദ്യോഗസ്ഥ സംഘത്തെ അയക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. ഭീകരാക്രമണത്തിൽ തമിഴ്നാട്, കർണ്ണാടക, മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളിലെ വിനോദ സഞ്ചാരികളാണ് കൊല്ലപ്പെട്ടത്.
ഇതിന് പുറമെ കർണാടക സ്വദേശിയായ അഭിജാവൻ റാവു എന്നയാൾക്ക് പരുക്കേറ്റതായും വിവരമുണ്ട്. ടൂറിസ്റ്റുകൾ ആയി കർണാടകയിൽ നിന്ന് 12 പേർ ഉണ്ടായിരുന്നു. നാല് ദിവസം മുൻപാണ് മഞ്ജുനാഥയും കുടുംബവും ജമ്മു കശ്മീരിലേക്ക് പോയത്. ഒരാഴ്ചത്തെ വിനോദയാത്രയ്ക്ക് ആണ് പോയത്. ശിവമൊഗയിൽ റിയൽ എസ്റ്റേറ്റ് ബിസിനസ്സുകാരൻ ആണ് മഞ്ജുനാഥ റാവു. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് രണ്ടരയോടെയാണ് പഹൽഗാമിൽ ആക്രമണം നടന്നത്. വിനോദസഞ്ചാരികൾ പ്രകൃതിഭംഗി ആസ്വദിച്ച് നിന്നിരുന്ന സ്ഥലത്തേക്ക് തോക്കുമായി എത്തിയ ഭീകരർ എവിടെ നിന്നുള്ളവരാണ് എന്ന് ചോദിച്ച ശേഷം ആക്രമിക്കുകയായിരുന്നു.
TAGS: KARNATAKA | TERROR ATTACK
SUMMARY: Karnataka businessman killed in pahalgam terror attack