ബെംഗളൂരു: പീനിയ മേൽപ്പാലം ഭാരവാഹനങ്ങൾക്കായി തുറന്നു. നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ) രണ്ടര വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഭാരവാഹനങ്ങൾക്ക് പാതയിൽ വീണ്ടും അനുമതി നൽകുന്നത്. മേൽപ്പാലത്തിൻ്റെ ചില അറ്റകുറ്റപ്പണികൾ പൂർത്തിയാകാത്തതിനാൽ വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളിലാണ് എല്ലാത്തരം വാഹനങ്ങൾക്കും യാത്രാനുമതി നൽകിയിട്ടുള്ളത്.
എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 6 മുതൽ ശനിയാഴ്ച രാവിലെ 6 വരെ ഭാരവാഹനങ്ങളുടെ ഗതാഗതം മേൽപ്പാലത്തിൽ നിരോധിച്ചിട്ടുണ്ട്. മറ്റു ദിവസങ്ങളിൽ എല്ലാത്തരം വാഹനങ്ങൾക്കും മേൽപ്പാലത്തിലൂടെ പോകാം. എൻഎച്ച്എഐയുടെ നിർദേശപ്രകാരം പരമാവധി 40 കിലോമീറ്റർ വേഗതയിൽ മേൽപ്പാലത്തിൻ്റെ ഇടതുവശത്തുകൂടി മാത്രമേ ഭാരവാഹനങ്ങൾക്ക് സഞ്ചരിക്കാൻ കഴിയൂ.
ഫ്‌ളൈഓവറിൻ്റെ രണ്ട് സ്പാനുകളിലെ പ്രെസ്‌ട്രെസ്ഡ് കേബിളുകളിൽ തുരുമ്പെടുക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന്, 2021 ഡിസംബറിൽ എൻഎച്ച്എഐ വാഹനങ്ങളുടെ ഗതാഗതം നിരോധിച്ചിരുന്നു. കുറച്ച് മാസങ്ങൾക്ക് ശേഷം, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ വിദഗ്ധരും ശാസ്ത്രജ്ഞരും നടത്തിയ പരിശോധനയ്ക്ക് ശേഷം, സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ലൈറ്റ് മോട്ടോർ വാഹനങ്ങളുടെ സഞ്ചാരം അതോറിറ്റി അനുവദിക്കുകയും ഹെവി വാഹനങ്ങളുടെ നിരോധനം തുടരുകയും ചെയ്തു.
പിന്നീട് ഭാര വാഹനങ്ങൾക്കായി മേൽപ്പാലം തുറക്കാനുള്ള സൗകര്യമൊരുക്കാൻ ബെംഗളൂരുവിലെ എൻഎച്ച്എഐ ഉദ്യോഗസ്ഥർ സിറ്റി ട്രാഫിക് പോലീസിന് കത്തെഴുതി. ഇതോടെയാണ് 4.2 കിലോമീറ്റർ നീളമുള്ള മേൽപ്പാലം ഭാര വാഹനങ്ങൾക്കായി വീണ്ടും തുറക്കാൻ തീരുമാനമായത്. ബെംഗളൂരുവിനും തുമകൂരിനും ഇടയിലുള്ള ദേശീയപാതയിലാണ് മേൽപ്പാലമുള്ളത്.
TAGS: BENGALURU | PEENYA FLYOVER
SUMMARY: Peenya flyover on Tumakuru Road opens to heavy vehicles too from today