ധാക്ക: വിദ്യാർഥി പ്രക്ഷോഭം വീണ്ടും ശക്തമായതിനെത്തുടർന്ന് ബംഗ്ലാദേശ് ചീഫ് ജസ്റ്റിസ് രാജി വച്ചു. ചീഫ് ജസ്റ്റിസ് ഉബൈദുൽ ഹസനാണ് പ്രതിഷേധം ശക്തമായതിനെത്തുടർന്ന് രാജിക്ക് സന്നദ്ധത അറിയിച്ചത്. വൈകിട്ട് പ്രസിഡന്റ് മൊഹമ്മദ് ഷഹാബുദ്ദീനെ സന്ദർശിച്ച ശേഷം രാജി നൽകുമെന്നാണ് ബംഗ്ലാദേശ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ബംഗ്ലദേശ് സെൻട്രൽ ബാങ്ക് ഗവർണർ അബ്ദുർ റൗഫ് തലൂക്ദറും രാജിവച്ചിട്ടുണ്ട്.
പ്രതിഷേധക്കാർ സുപ്രീംകോടതി വളയുകയും രാജിവെച്ചില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. വിദ്യാർഥികളും അഭിഭാഷകരും ഉൾപ്പെടെ നൂറുകണക്കിന് പ്രതിഷേധക്കാർ സുപ്രീംകോടതിയിലേക്ക് മാർച്ച് ചെയ്തിരുന്നു.
കഴിഞ്ഞ വർഷം ചീഫ് ജസ്റ്റിസായി നിയമിതനായ ഉബൈദുൽ ഹസൻ പുറത്താക്കപ്പെട്ട പ്രധാനമന്ത്രി ശൈഖ് ഹസീനയുടെ വിശ്വസ്തനായിരുന്നു. ചീഫ് ജസ്റ്റിസ് ഉടൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് നൂറുകണക്കിന് വിദ്യാർഥി കളടങ്ങുന്ന പ്രതിഷേധക്കാർ ശനിയാഴ്ച രാവിലെ ബംഗ്ലാദേശ് സുപ്രീംകോടതി വളഞ്ഞിരുന്നു.
കഴിഞ്ഞ ഒരു മാസമായി തുടരുന്ന സർക്കാർ വിരുദ്ധ പ്രക്ഷോഭത്തെ തുടർന്ന് ശൈഖ് ഹസീന രാജി വെക്കുകയും പലായനം ചെയ്യുകയും ചെയ്തിരുന്നു.
<BR>
TAGS ; BANGLADESH
SUMMARY : Protests are strong again: Chief Justice of Bangladesh has resigned