ഉത്തര്‍പ്രദേശിലെ ഉന്നാവോ ജില്ലയില്‍ ബസ് ടാങ്കറുമായി കൂട്ടിയിടിച്ച് 18 പേര്‍ മരിച്ചു. അപകടത്തില്‍ 17 പേര്‍ക്ക് പരുക്കേറ്റു. ലഖ്നൗ-ആഗ്ര എക്സ്പ്രസ് വേയില്‍ പുലര്‍ച്ചെ ഡബിള്‍ ഡക്കര്‍ ബസ് പാല്‍ കണ്ടെയ്നറില്‍ ഇടിച്ചാണ് അപകടം.
ബിഹാറില്‍ നിന്ന് ഡല്‍ഹിയിലേക്ക് പോവുകയായിരുന്ന ബസ് ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ ടാങ്കറുമായി കൂട്ടിയിടിച്ചു. ഇടിയുടെ ആഘാതത്തില്‍ ബസ് മറിഞ്ഞു. ബിഹാറിലെ സിതാമര്‍ഹിയില്‍ നിന്നും ഡല്‍ഹിയിലേക്ക് പോകുകയായിരുന്നു ബസ്. ബസില്‍ കൂടുതലും കുടിയേറ്റ തൊഴിലാളികളായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഗാധ ഗ്രാമത്തിന് സമീപമാണ് അപകടം നടന്നത്. പരുക്കേറ്റ എല്ലാവരെയും അടുത്തുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ 17 പേരില്‍ മൂന്ന് പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. മരിച്ചവരുടെ പേരുവിവരങ്ങള്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. അപകടത്തെ തുടര്‍ന്ന് മേഖലയിലുള്ളവര്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിരുന്നു.
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അപകടത്തില്‍ ദുഖം രേഖപ്പെടുത്തി. ” ദുഃഖിതരായ കുടുംബങ്ങളോടൊപ്പം എൻ്റെ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു. സ്ഥലത്ത് ദുരിതാശ്വാസ പ്രവർത്തനങ്ങള്‍ വേഗത്തിലാക്കാൻ ജില്ലാ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നല്‍കിയിട്ടുണ്ട്,” അദ്ദേഹം പറഞ്ഞു.
TAGS : UTHERPRADHESH | ACCIDENT | DEATH
SUMMARY : Bus collides with tanker; 18 dead, many injured