ബെംഗളൂരു: ബിറ്റ്കോയിൻ അഴിമതി കേസിൽ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് അറസ്റ്റിൽ. തെളിവുകളിൽ കൃത്രിമം കാണിച്ചതിന് ഡിഎസ്പി ശ്രീധർ പൂജാറിനെയാണ് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) അറസ്റ്റ് ചെയ്തത്. നേരത്തെ കേസന്വേഷണത്തിൽ ശ്രീധറും ഉൾപ്പെട്ടിരുന്നു. എന്നാൽ തെളിവുകൾ ഇദ്ദേഹം മനപൂർവം നശിപ്പിക്കാൻ ശ്രമിച്ചതായി എസ്ഐടി കണ്ടെത്തി.
ശ്രീധർ പൂജാറിനെ ചോദ്യം ചെയ്യുന്നതിനായി ഓഫീസിലേക്ക് വിളിപ്പിച്ചതായും പിന്നീട് അറസ്റ്റ് ചെയ്തതായും അന്വേഷണ സംഘം പറഞ്ഞു. കേസിലെ മുഖ്യപ്രതി ഹാക്കർ ശ്രീകൃഷ്‌ണ രമേഷ് എന്ന ശ്രീകിയെ പൂജാർ മുമ്പ് ചോദ്യം ചെയ്തിരുന്നു. തുടർന്ന് ലഭിച്ച തെളിവുകളാണ് ഇദ്ദേഹം നശിപ്പിച്ചതെന്ന് അന്വേഷണ സംഘം പറഞ്ഞു.
ബിറ്റ്‌കോയിൻ അഴിമതി 2021ൽ മുൻ ബിജെപി ഭരണകാലത്താണ് പുറത്തുവന്നത്. കേസിൽ ഉന്നതരുടെ പേരുകൾ ഉൾപ്പെട്ടതിനാൽ അഴിമതി മറയ്ക്കാൻ സർക്കാർ ശ്രമിക്കുന്നതായി അന്നത്തെ പ്രതിപക്ഷമായിരുന്ന കോൺഗ്രസ് ആരോപിച്ചിരുന്നു. സംസ്ഥാന സർക്കാരിൻ്റെ ഇ-പ്രൊക്യുർമെൻ്റ് സൈറ്റ് ഹാക്ക് ചെയ്ത് 11.5 കോടിയിലധികം രൂപ തട്ടിയെടുത്തെന്നാണ് മുഖ്യപ്രതി ശ്രീകി എന്ന ശ്രീകൃഷ്ണ രമേശിനെതിരെയുള്ള ആരോപണം.
TAGS: BENGALURU | ARREST
SUMMARY: DSP arrested in city over Bitcoin scam