ബെംഗളൂരു: ബെംഗളൂരുവിലെ 205 തടാകങ്ങളുടെ നടത്തിപ്പ് സ്വകാര്യ കമ്പനിയെ ഏല്പിക്കും. ഇതിനായി പ്രത്യേക നയം രൂപീകരിച്ചതായി സംസ്ഥാന സർക്കാർ കർണാടക ഹൈക്കോടതിയെ അറിയിച്ചു. തടാകങ്ങളുടെ സംരക്ഷണവും നവീകരണ ചുമതലയും സ്വകാര്യ സ്ഥാപനങ്ങൾക്ക് കൈമാറുന്നതിന്റെ ഭാഗമായിട്ടാണ് നടപടി. നഗരത്തിലെ വിവിധ തടാകങ്ങളുടെ കൈയേറ്റം സംബന്ധിച്ചും കനാലുകളിൽനിന്നുള്ള മലിനജലം തടാകത്തിലെത്തുന്നത് സംബന്ധിച്ചുമുള്ള പൊതുതാൽപര്യ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഇതോടെയാണ് വിഷയത്തിൽ സർക്കാർ വ്യക്തത വരുത്തിയിരിക്കുന്നത്.
തടാക നവീകരണം സംബന്ധിച്ച കോടതിയുടെ വിശദീകരണത്തിന് മറുപടിയായിട്ടാണ് ബിബിഎംപി പരിധിയിലുള്ള 205 തടാകങ്ങളുടെ ചുമതല സ്വകാര്യ ഏജൻസിക്ക് കൈമാറാൻ നയം രൂപീകരിച്ചതായി സർക്കാർ അറിയിച്ചത്. നയത്തോട് പ്രതികരിക്കാൻ കുറച്ച് സമയം ആവശ്യമാണെന്ന് ഹർജിക്കാർക്കു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ജയ്ന കോത്താരി പറഞ്ഞു. തടാകങ്ങളുടെ കാര്യത്തിൽ വളരെ ജാഗ്രതയോടെ പ്രവർത്തിക്കുന്ന റെസിഡന്റ്സ് ഗ്രൂപ്പുകളുണ്ട്. അതിനാൽ ബെംഗളൂരുവിലെ 205 തടാകങ്ങളും വിട്ടുകൊടുക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് അദ്ദേഹം കോടതിയിൽ പറഞ്ഞു. ജൂലൈ 31ന് ഹർജി വീണ്ടും പരിഗണിക്കും.
TAGS: BENGALURU UPDATES | LAKES
SUMMARY: Government to approach private agencies on lake maintenance