ബെംഗളൂരു: ബൈക്കിനു സൈഡ് നൽകിയില്ലെന്നാരോപിച്ച് ബെംഗളൂരുവിൽ മലയാളി കുടുംബത്തിന് നേരെ ആക്രമണം. തൃശൂർ പഴയന്നൂർ സ്വദേശി അഖിൽ സാബുവും കുടുംബവുമാണ് ആക്രമണത്തിനിരയായത്. നഗരത്തിലെ സ്വകാര്യ ഐടി കമ്പനിയിൽ ജീവനക്കാരനാണ് അഖിൽ. കുടുംബം സഞ്ചരിച്ച കാർ അക്രമികൾ അടിച്ച് തകർത്തു. സംഭവവുമായി ബന്ധപ്പെട്ട് അഖിൽ നൽകിയ പരാതിയിൽ ബൊമ്മസാന്ദ്ര സ്വദേശിയായ ജഗദീഷിനെതിരെ പോലീസ് കേസെടുത്തു. ജഗദീഷ് നൽകിയ പരാതിയിൽ അഖിലിനെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ കുടുംബത്തോടൊപ്പം കാറിൽ പോകുമ്പോഴായിരുന്നു സർജാപുരയിൽ വെച്ച് ആക്രമണം ഉണ്ടായത്. കാറിന് പിന്നാലെ എത്തിയ ബൈക്ക് യാത്രികൻ അഖിലുമായി തർക്കമുണ്ടാക്കി. വാഹനത്തിന് സൈഡ് നൽകിയില്ലെന്നായിരുന്നു ഇയാളുടെ പരാതി. ഇത് വകവയ്‌ക്കാതെ അഖിൽ കാർ മുന്നോട്ടെടുത്തു.
ഇതോടെ പിന്നാലെയെത്തിയ ഇരുചക്ര വാഹനത്തിലെ യാത്രക്കാരൻ, കാറിന്റെ വശങ്ങളിലെ ചില്ലുകൾ ഹെൽമറ്റുകൊണ്ട് അടിച്ചുതകർത്തു. ചില്ല് തെറിച്ച് അഖിലിന്റെ മൂന്ന് വയസുള്ള കുഞ്ഞ് ഉൾപ്പെടെയുള്ളവർക്ക് പരുക്കേറ്റു. ഇവർ സമീപത്തെ ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
ദൃശ്യങ്ങള്‍ : ട്വന്റി ഫോര്‍ ന്യൂസ്