ബെംഗളൂരു: ഹോസ്റ്റൽ ഭക്ഷണത്തിന്റെ ഗുണനിലവാരത്തെ ചോദ്യം ചെയ്തതിന് വിദ്യാർഥികളെ മർദിച്ച പ്രിൻസിപ്പലിനും ഹോസ്റ്റൽ വാർഡനും സസ്പെൻഷൻ. ബീദർ ശാന്തപൂരിലെ മൊറാർജി ദേശായി റസിഡൻഷ്യൽ സ്‌കൂളിലാണ് സംഭവം. പ്രിൻസിപ്പൽ ഭഗവന്ത് കാംബ്ലെ, വാർഡൻ ശിവകുമാർ വൈസപ്പ എന്നിവരെയാണ് സസ്പെൻഡ് ചെയ്തതെന്ന് കെആർഇഐഎസ് എക്‌സിക്യൂട്ടീവ് ഡയറക്ടർ കണ്ഠരാജു അറിയിച്ചു.
ഹോസ്റ്റലിൽ വിളമ്പുന്ന ചോറിൽ പതിവായി പുഴുവിനെ ലഭിച്ചതോടെയാണ് വിദ്യാർഥികൾ ഭക്ഷണത്തിന്റെ ഗുണനിലവാരത്തെ കുറിച്ച് ഇവരോട് ചോദ്യം ചെയ്തത്.
കൂടാതെ ഹോസ്റ്റൽ ചാർട്ട് പ്രകാരമുള്ള മെനു പാലിക്കുന്നില്ലെന്നും വിദ്യാർഥികൾ പരാതിപ്പെട്ടിരുന്നു. എന്നാൽ ഇക്കാര്യം പുറത്തുപറയരുതെന്നും, കിട്ടുന്നത് കഴിക്കണമെന്നും പറഞ്ഞായിരുന്നു ഇരുവരും വിദ്യാർഥികളെ മർദിച്ചത്.
കഴിഞ്ഞ ദിവസം ബാലാവകാശ കമ്മിഷൻ അംഗം ശശിധർ കൗസംബിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ റസിഡൻഷ്യൽ സ്‌കൂളിലെത്തി വിദ്യാർഥികളുടെ ക്ഷേമം അന്വേഷിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. ഇതേതുടർന്ന് പ്രിൻസിപ്പലിനെയും വാർഡനെയും സസ്പെൻഡ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.
TAGS: KARNATAKA | SUSPENDED
SUMMARY: Principal and warden of Morarji Desai School suspended for assaulting students