ബെംഗളൂരു: ഉത്തര കന്നഡയിലെ അങ്കോള – ഷിരൂർ പാതയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുന് വേണ്ടിയുള്ള തിരച്ചിൽ അനിശ്ചിതത്വത്തിൽ. കാണാതായിട്ട് പതിനാല് ദിവസം പിന്നിട്ടിട്ടും അർജുനെ കുറിച്ച് ഇതുവരെ വിവരമരമൊന്നും ലഭിച്ചിട്ടില്ല. നേവി സംഘം ഷിരൂരിൽ എത്തിയെങ്കിലും പരിശോധന നടത്താതെ മടങ്ങുകയായിരുന്നു.
തൃശൂരിൽ നിന്നും ഡ്രഡ്ജർ എത്തിക്കുമെങ്കിലും ശക്തമായ ഒഴുക്കുള്ള പുഴയിൽ ഇത് പ്രവർത്തിപ്പിക്കാനാകുമോ എന്ന് ഉറപ്പില്ല. നിലവിൽ പുഴയുടെ ഒഴുക്കും ജലനിരപ്പും കുറഞ്ഞിട്ടുണ്ട്. മഴകുറഞ്ഞെങ്കിലും പുഴയിൽ ഇറങ്ങി പരിശോധന നടത്താൻ കഴിയുന്ന സാഹചര്യം ഇനിയുമായിട്ടില്ല. വെള്ളത്തിന് മുകളിൽനിന്നുകൊണ്ട് മണ്ണുമാറ്റുന്ന സംവിധാനമാണ് ഡ്രഡ്ജർ. എന്നാൽ ഒഴുക്ക് നാല് നോട്ടിക്കലിൽ കൂടുതലാണെങ്കിൽ ഡ്രഡ്ജർ ഉപയോഗിക്കാൻ കഴിയില്ലെന്നാണ് ഈ രംഗത്ത് പ്രവർത്തിക്കുന്ന വിദഗ്ധർ പറയുന്നത്.
ജലനിരപ്പിൽ നിന്ന് 25 അടി താഴ്ചയിൽ വരെ യന്ത്രത്തിന്റെ കൈകൾ എത്തും. ശക്തമായ ഒഴുക്കിൽ യന്ത്രം പ്രവർത്തിക്കുമോ എന്ന് പരിശോധിക്കേണ്ടതുണ്ട്. അതേസമയം പുഴയിലെ കുത്തൊഴുക്ക് കുറയുന്നതിന് അനുസരിച്ച് രക്ഷാദൗത്യം പുനരാരംഭിക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. എന്നാൽ അർജുനായുള്ള തിരച്ചിൽ യാതൊരു കാരണവശാലും നിർത്തരുതെന്ന് അർജുന്റെ സഹോദരി അഞ്ജു പറഞ്ഞു. അർജുനെപോലെ മറ്റ് രണ്ട് പേരെയും തിരിച്ചുകിട്ടാനുണ്ട്. എത്രയും പെട്ടെന്ന് അവരെ തിരിച്ചുകിട്ടുന്നതുവരെ യാതൊരു കാരണവശാലും രക്ഷാദൗത്യം നിർത്തരുതെന്നും അഞ്ജു പറഞ്ഞു.
TAGS: ARJUN | LANDSLIDE
SUMMARY: Rescue mission for arjun finds no hope on fourteenth day