തൃശൂർ: അതിരപ്പിള്ളിയില്‍ മസ്തകത്തില്‍ മുറിവേറ്റ് ചരിഞ്ഞ കൊമ്പന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. ആനയുടെ തലച്ചോറിനും അണുബാധ ഏറ്റിരുന്നുവെന്ന് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. മസ്തകവും തുമ്പിക്കൈയും പുഴുവരിച്ച നിലയിലായിരുന്നു. ഹൃദയാഘാതം തന്നെയാണ് മരണകാരണമെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് സ്ഥിരീകരിച്ചു.
ഇന്നലെ പകല്‍ 12 മണിയോടെയാണ് കോടനാട് അഭയാരണ്യത്തില്‍ ആന ചരിഞ്ഞത്. വൈകീട്ട് മൂന്ന് മണിയോടെ മണ്ണുത്തിയില്‍ നിന്നുള്ള വെറ്ററിനറി ഡോക്ടര്‍മാര്‍ അടങ്ങിയ സംഘമാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ രാത്രി പത്തുമണി വരെ നീണ്ടു. പോസ്റ്റ്‌മോര്‍ട്ടവുമായി ബന്ധപ്പെട്ട പ്രാഥമിക നിഗമനങ്ങളാണ് പുറത്തുവരുന്നത്.
നേരത്തെ ആനയുടെ തലച്ചോറിന് അണുബാധ ഏറ്റിട്ടില്ലെന്നായിരുന്നു ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നത്. എന്നാല്‍ തലച്ചോറിന് അണുബാധ ഏറ്റിരുന്നുവെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. ഇതിന് പുറമേ മസ്തകവും തുമ്പിക്കൈയും പുഴുവരിച്ച നിലയിലായിരുന്നു. മസ്തകത്തിലെ മുറിവില്‍ നിന്നുള്ള അണുബാധ ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു.
മസ്തകത്തിലെ മുറിവ് കാരണം ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നു. ശ്വാസത്തിന്റെ ഒരു ഭാഗം മുറിവിലൂടെ പുറത്തുപോകുന്ന സ്ഥിതി ഉണ്ടായിരുന്നു. എങ്കിലും ചികിത്സയിലൂടെ ആരോഗ്യനില തിരിച്ചുകൊണ്ടുവരാന്‍ കഴിയുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ ഇന്നലെ ഉച്ചയോടെ ആന കൂട്ടില്‍ കുഴഞ്ഞുവീഴുകയായിരുന്നു.
TAGS : LATEST NEWS
SUMMARY : Infection in the brain of a rhinoceros with a head injury; preliminary postmortem report released